ദോഹ: പശ്ചിമേഷ്യൻ മേഖലയിലെ സമാധാനശ്രമങ്ങൾ ഊർജിതമാക്കുന്നതിന്റെ ഭാഗമായി ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറുമായി കൂടിക്കാഴ്ച നടത്തി. ലുസൈൽ പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ യു.എസും ഇറാനും തമ്മിൽ പ്രഖ്യാപിച്ച വെടിനിർത്തലിനെ നേതാക്കൾ സ്വാഗതം ചെയ്തു.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സ്ഥിരതയും സമാധാനവും ഉറപ്പാക്കുന്നതിനും ഈ നീക്കം ഗുണകരമാകുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. പ്രാദേശിക സുരക്ഷ, ഹുർമുസ് കടലിടുക്കിലൂടെയുള്ള ഊർജ വിതരണം, സുഗമമായ ചരക്കുനീക്കം എന്നിവ ഉറപ്പാക്കുന്നതിന് ഒരു ശാശ്വത സമാധാന ഉടമ്പടി അനിവാര്യമാണ്. ഇതിനായി അന്താരാഷ്ട്ര കക്ഷികളുമായി ചേർന്ന് സംയുക്ത ശ്രമങ്ങൾ ഉണ്ടാകണെന്നും ഇരുനേതാക്കളും ഊന്നിപ്പറഞ്ഞു.
ഖത്തറിനുനേരെയുള്ള ഇറാൻ ആക്രമണങ്ങളെ ബ്രിട്ടീഷ് പ്രധാനമന്ത്രി ശക്തമായി അപലപിച്ചു. രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും ഉറപ്പാക്കാനുള്ള എല്ലാ നടപടികൾക്കും അദ്ദേഹം പിന്തുണ വാഗ്ദാനം ചെയ്തു. നിലവിലെ സംഭവവികാസങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ഏകോപനവും കൂടിയാലോചനകളും തുടരാൻ തീരുമാനമായി. കൂടാതെ, ഖത്തറും യു.കെയും തമ്മിലുള്ള സൗഹൃദം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും വിലയിരുത്തി.
ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം ആൽഥാനി, അമീരി ദിവാൻ മേധാവി അബ്ദുല്ല ബിൻ മുഹമ്മദ് അൽ ഖുലൈഫി എന്നിവരും ബ്രിട്ടീഷ് പ്രതിനിധി സംഘത്തിലെ മുതിർന്ന ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.