ദോഹയിലെ സ്കിൽ ഡെവലപ്മെൻറ് സെൻററിൽ നടന്ന ഓണാഘോഷം
ദോഹ: കോവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഓണാഘോഷം പൊടിപൊടിച്ച് ഖത്തറിലെ മലയാളിക്കൂട്ടങ്ങൾ.
മുൻ വർഷങ്ങളിലെ പോലെ മാസങ്ങൾ നീളുന്ന ആഘോഷങ്ങൾക്ക് ഇടമില്ലെങ്കിലും കുടുംബങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും ഒത്തുചേർന്നും വിവിധ കൂട്ടായ്മകളുടെ പ്രവർത്തകർ സംഘടിച്ചും കഴിഞ്ഞ ദിവസങ്ങളിൽ ഖത്തറിന്റെ വിവിധ ഭാഗങ്ങളിൽ ഓണം ആഘോഷമാക്കി.
സെറ്റ് മുണ്ടും സാരിയും അണിഞ്ഞ് മലയാളി മങ്കമാരായി അണിഞ്ഞൊരുങ്ങിയും പൂക്കളമൊരുക്കിയും ഖത്തറിന്റെ മണ്ണിലും കേരളത്തനിമ കാത്തു. കഴിഞ്ഞ വർഷത്തേക്കൾ ആഘോഷങ്ങൾക്ക് കൂടുതൽ പൊലിമയുണ്ടായിരുന്നു. എല്ലാവർക്കും വാക്സിൻ ലഭ്യമായതും കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകളുള്ളതും ഇൻഡോറിലും ഔട്ട്ഡോറിലും പരിമിതമായ എണ്ണത്തിൽ ആളുകൾക്ക് സംഘടിക്കാൻ കഴിഞ്ഞതും ആഘോഷങ്ങളെ ജനകീയമാക്കി. സദ്യകൾക്കാണ് തിരുവോണനാളിലെ തിരക്ക്. ലുലു ഹൈപ്പർമാക്കറ്റ്, ഗ്രാൻഡ് ഹൈപ്പർമാർക്കറ്റ്, ന്യൂ ഇന്ത്യൻ സുപ്പർമാർക്കറ്റ് തുടങ്ങി ഖത്തറിലെ റീട്ടെയിൽ ശൃംഖലകളിൽ സദ്യക്ക് വലിയ തിരക്ക് അനുഭവപ്പെട്ടു. നേരത്തേ ബുക് ചെയ്തവർക്ക് മാത്രമായിരുന്നു 20ഒാളം ഇനങ്ങളുള്ള സദ്യ നൽകിയത്. ലേബർക്യാമ്പുകൾ, മലയാളി സംഘടനകൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ ഇടങ്ങളിൽ ഓണപരിപാടികളും നടന്നു.
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (ഫോട്ട) നേതൃത്വത്തില്‍ ഓണാഘോഷം കോവിഡ് പ്രോട്ടോകോള്‍ പ്രകാരം ആഘോഷിച്ചു. ഫോട്ട പ്രസിഡൻറ് ജിജി ജോണ്‍ അധ്യക്ഷതവഹിച്ചു. റജി.കെ ബേബി സ്വാഗതവും തോമസ് കുര്യന്‍ നന്ദിയും പറഞ്ഞു. ഫോട്ടാ രക്ഷാധികാരി കെ. വി. തോമസ്, വനിത വിഭാഗം പ്രസിഡൻറ് അനിത സന്തോഷ് എന്നിവര്‍ സംസാരിച്ചു. കുരുവിള കെ. ജോര്‍ജ്, അനീഷ് ജോര്‍ജ് മാത്യു, സജി പൂഴിക്കാല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നൽകി. ഹമദ് മെഡിക്കല്‍ കോര്‍പറേഷനില്‍ ആക്ടിങ് ഡയറക്ടര്‍ ഓഫ് നഴ്സിങ് ആയി നിയമിതയായ ഫോട്ടാ വനിതാ വിഭാഗം പ്രസിഡന്‍റ് അനിത സന്തോഷിനെ യോഗത്തില്‍ അഭിനന്ദിച്ചു. 30 വര്‍ഷത്തില്‍ അധികമായി തുടരുന്ന ഖത്തറിലെ പ്രവാസം ജീവിതം അവസാനിപ്പിച്ച്, യു.എസിലേക്ക് പോകുന്ന ഫ്രണ്ട്സ് ഓഫ് തിരുവല്ല സ്ഥാപക അംഗവും ദോഹയിലെ സാമൂഹിക സാംസ്കാരിക മേഖലയിലെ നിറസാന്നിധ്യവുമായ വിന്‍സെന്‍റ് ജേക്കബിനും കുടുംബത്തിനും യാത്രയയപ്പ് നൽകി. കെ.വി. തോമസ് ഉപഹാരം സമര്‍പ്പിച്ചു. യാത്രയയപ്പിന് വിന്‍സെന്‍റ് ജേക്കബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.