ദോഹ: നാല് മലയാളികൾ ഉൾപ്പെടെ മരിച്ച ദോഹ അൽ മൻസൂറ ബിൻ ദർഹമിലെ കെട്ടിടദുരന്തം സംബന്ധിച്ച് അന്വേഷണം പൂർത്തിയായി. കെട്ടിടത്തിന്റെ നിർമാണത്തിലും അറ്റകുറ്റപ്പണികളിലും ഗുരുതര വീഴ്ച സംഭവിച്ചതായി പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നു.
നിർമാണഘട്ടത്തിൽ കെട്ടിടത്തിൽ അനധികൃത ഘടനമാറ്റവും വേണ്ടത്ര സുരക്ഷ മുൻകരുതലുകളില്ലാത്ത അറ്റകുറ്റപ്പണിയും ഉണ്ടായത് ബഹുനില പാർപ്പിട സമുച്ചയം തകർന്നു വീഴാനും മരണത്തിനും വഴിവെച്ചതായി പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
പബ്ലിക് പ്രോസിക്യൂഷൻ നിർദേശാനുസരണം രൂപവത്കരിച്ച സമിതിയുടെ ടെക്നിക്കൽ റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇതു സംബന്ധിച്ച അന്വേഷണം പൂർത്തിയാക്കിയത്. കെട്ടിട നിർമാണത്തിലും അറ്റകുറ്റപ്പണിയിലും ഗുരുത സുരക്ഷാ വീഴ്ചകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രധാന കരാറുകാരൻ, പ്രോജക്ട് കൺസൾട്ടന്റ്, കെട്ടിട ഉടമ, അറ്റകുറ്റപ്പണികൾ നടത്തിയ കമ്പനി എന്നിവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കുമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കി.
മാർച്ച് 22 ബുധനാഴ്ചയായിരുന്നു ദോഹ സെൻട്രലിലെ അൽ മൂൻസുറ മേഖലയിൽ കെട്ടിടം തകർന്നത്. ദുരന്തത്തിൽ ഖത്തറിലെ പ്രവാസി കലാകാരൻ നിലമ്പൂർ സ്വദേശി ഫൈസൽ കുപ്പായി, പൊന്നാനി സ്വദേശികളായ അബു ടി. മമ്മദുട്ടി, നൗഷാദ് മണ്ണറയിൽ (44), കാസർകോട് പുളിക്കൂർ മുഹമ്മദ് അഷ്റഫ് (38) എന്നീ മലയാളികളാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.