ദോഹ: മുവാസ്വലാത്ത് ക്വാളിറ്റി കണ്‍ട്രോള്‍ ടീം കര്‍വ ടാക്സി ഡ്രൈവര്‍മാരെ 24 മണിക്കൂറും നിരീക്ഷിക്കുന്നുണ്ടെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഡ്രൈവര്‍മാരെക്കുറിച്ച് ഉയരുന്ന പരാതികള്‍ പരിഹരിക്കാനാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്. യാത്രക്കാരോടുള്ള ഡ്രൈവര്‍മാരുടെ പെരുമാറ്റവും ഗതാഗത നിയമങ്ങള്‍ കൃത്യമായി പിന്തുടരുന്നുണ്ടോയെന്നും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. ടാക്സി ഡ്രൈവര്‍മാരുടെ നിലവാരം മെച്ചപ്പെടുത്താനയി വര്‍ഷംതോറും റിഫ്രഷര്‍ പ്രോഗ്രാമുകളും പരിശീലനവും സംഘടിപ്പിക്കും. ടാക്സി ഉപഭോക്താക്കളുടെ പരാതികളും അഭിപ്രായങ്ങളും രേഖപ്പെടുത്തുകയും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മുഴുവന്‍ കര്‍വ ടാക്സികളിലും കൃത്രിമം കാണിക്കാന്‍ പറ്റാത്ത ടാംപര്‍ പ്രൂഫ് മീറ്ററുകള്‍ ഘടിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. നിലവില്‍ 65 ശതമാനം ടാക്സികളിലും ഇവയുണ്ട്. മുവാസ്വലാത്തിന്‍െറ ഏകീകൃത കാള്‍ സെന്‍ററുകള്‍ക്ക് കീഴിലാണ് ടാക്സി സര്‍വീസുകള്‍ നടത്തുന്നത്. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന ജി.പി.എസ് ട്രാക്കിങ് ഉപകരണം ഉപയോഗിച്ച് അടിയന്തര സേവനങ്ങള്‍ക്കുള്ള സന്ദേശങ്ങള്‍ ഡ്രൈവര്‍മാര്‍ക്ക് കൈമാറാനാവും. ഡ്രൈവര്‍മാരുടെ വേഗത നിരീക്ഷിക്കാനും ഇതുവഴി കഴയും. 2017ഓടെ കര്‍വയുടെയും ഫ്രാഞ്ചൈസികളുടെയും എല്ലാ ടാക്സികളിലും ഇത്തരം മീറ്ററുകള്‍ ഘടിപ്പിക്കും.
ഓണ്‍ലൈനില്‍ ടാക്സി സേവനം ആവശ്യപ്പെടാവുന്ന കര്‍വ ടാക്സി മൊബൈല്‍ ആപ് വഴി മുവാസ്വലാത്തിന് ഈ വര്‍ഷം ജനുവരിയില്‍ 40,000 ഓര്‍ഡറുകളാണ് വന്നത്. ഏപ്രില്‍ ആവുമ്പോഴേക്കും ഇത് 88,000 ആയി ഉയര്‍ന്നു. കര്‍വ ആപ് വഴി ഉപഭോക്താക്കള്‍ക്ക് 15 മിനിട്ടിനകം വാഹനങ്ങള്‍ എത്തിക്കാന്‍ കഴിയും. ടാക്സി കാത്തിരിക്കുന്ന യാത്രക്കാര്‍ക്ക് ഡ്രൈവറെക്കുറിച്ചും വാഹനത്തെക്കുറിച്ചുമുള്ള വിവരങ്ങള്‍ ആപ്ളിക്കേഷന്‍ വഴിയും എസ്.എം.എസ് വഴിയും ലഭിക്കുകയും ചെയ്യും. ഇത് യാത്രക്കാര്‍ക്ക് വാഹനം തിരിച്ചറിയാന്‍ സാധിക്കുമെന്നതിന് പുറമെ സുരക്ഷിതമായ യാത്രക്കും സഹായകമാവും. യാത്രക്കാര്‍ക്ക് കൂടുതല്‍ സംതൃപ്തി പകരുന്ന സൗകര്യങ്ങള്‍ കൂടി ആപ്ളിക്കേഷനില്‍ ഉള്‍പ്പെടുത്തുമെന്നും മുവാസ്വലാത്ത് അറിയിച്ചു.
കര്‍വ ടാക്സികള്‍ രണ്ട് വര്‍ഷം കൂടുമ്പോള്‍ പഴയ വാഹനങ്ങള്‍ ഒഴിവാക്കാറുണ്ട്. കഴിഞ്ഞ ആഴ്ച 330 പഴയ ടാക്സികള്‍ ഒഴിവാക്കി പകരം പുതിയ കാംറി കാറുകള്‍ നിരത്തിലിറക്കി. വാഹനങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതിനും ഡ്രൈവര്‍മാര്‍ക്ക് കൃത്യമായ നിര്‍ദേശങ്ങളുണ്ട്. എല്ലാ ഓപറേറ്റര്‍മാര്‍ക്കുമായി ഡ്രൈവര്‍മാരെ നിയമിക്കുന്നതില്‍ ഏകീകൃത നിലവാരം കൊണ്ടുവരും. തൊഴില്‍ സാമൂഹ്യ ക്ഷേമ മന്ത്രാലയവുമായി സഹകരിച്ചാണ് ഇത്തരം നിയമനങ്ങള്‍ നടത്തുക.
ഉപഭോക്താക്കള്‍ക്ക് പരമാവധി തൃപ്തികരമാവുന്ന സേവനങ്ങള്‍ കാഴ്ചവെക്കുന്നവരെയാണ് നിയമിക്കുക. ഇവര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്. തിരക്കേറിയ റൂട്ടുകളില്‍ ഓരോ 12 മിനിട്ടിലും ലഭിക്കുന്ന വിധത്തില്‍ ബസ് സര്‍വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്.
യാത്രക്കാര്‍ക്ക് പ്രയോജനപ്രദമായ രീതിയില്‍ കൂടുതല്‍ ബസ് ഷെല്‍ട്ടറുകള്‍ നിര്‍മിക്കാനും പദ്ധതിയുണ്ട്. റോഡ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ഇപ്പോഴുള്ള ഷെല്‍ട്ടറുകള്‍ പോലും വേണ്ട വിധത്തില്‍ ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥയുണ്ടെന്നും കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.