ദോഹ: അഫ്ഗാന്‍ താലിബാനെ ഐക്യരാഷ്ട്ര സഭയുടെ ഭീകര പട്ടികയില്‍നിന്ന് നീക്കം ചെയ്യുകയാണെങ്കില്‍ സമാധാന ചര്‍ച്ചകള്‍ക്കായി മുമ്പോട്ടുവരാമെന്ന് മുതിര്‍ന്ന താലിബാന്‍ അംഗം വ്യക്തമാക്കി. അന്താരാഷ്ട്ര പ്രശ്നങ്ങള്‍ക്ക് സമാധാന ചര്‍ച്ചകള്‍ വഴി പരിഹാരം നിര്‍ദേശിക്കുന്ന ശാസ്ത്രസംഘമായ ‘പഗ്വാഷ്’ ദോഹയില്‍ നടത്തുന്ന സമ്മേളനത്തില്‍ പങ്കെടുക്കവെയാണ് താലിബാന്‍ നയം വ്യക്തമാക്കിയത്. 15 വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തിന് അറുതിവരുത്താനായുള്ള സമാധാന ചര്‍ച്ചകള്‍ക്കാണ് കഴിഞ്ഞദിവസം ഖത്തറില്‍ തുടക്കംകുറിച്ചത്. 2014 ഓടെ മിക്ക വിദേശ രാജ്യങ്ങളും തങ്ങളുടെ സൈനികരെ പിന്‍വലിച്ചതോടെ മേഖലയില്‍ താലിബാന്‍െറ സ്വാധീനം ശക്തിയാര്‍ജിച്ചുവരികയും സമാധാന ചര്‍ച്ചകള്‍ കുറയുകയും ചെയ്തിരുന്നു.
മുതിര്‍ന്ന താലിബാന്‍ നേതാക്കളെ വിദേശരാജ്യങ്ങളിലേക്ക് യാത്ര ചെയ്യാനനുവദിക്കുകയും താലിബാന്‍െറ മരവിപ്പിച്ച ആസ്തികള്‍ തിരികെനല്‍കുകയും ചെയ്താല്‍ മാത്രമേ യു.എന്‍ സുരക്ഷ കൗണ്‍സിലുമായുള്ള ചര്‍ച്ചകളില്‍ പങ്കാളികളാവുകയുള്ളൂവെന്ന് പേരു വെളിപ്പെടുത്താത്ത താലിബാന്‍ അംഗം റോയിട്ടേഴ്സ് വാര്‍ത്താഏജന്‍സിയോട് പറഞ്ഞു. അഫ്ഗാന്‍െറ ഭാവിയെക്കുറിച്ച് തങ്ങളുടെ കാഴ്ചപ്പാടുകള്‍ വെളിവാക്കാന്‍ ഇത്തരം സമ്മേളനങ്ങള്‍ക്കൊണ്ട് സാധ്യമാകുമെന്ന് താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ് പറഞ്ഞു.
ദോഹ ഡൗണ്‍ടൗണിലെ ഹോട്ടലില്‍ നടക്കുന്ന രണ്ട് ദിവസത്തെ സമ്മേളനത്തില്‍ അഫ്ഗാന്‍ സര്‍ക്കാറിന്‍െറ ഒൗദ്യോഗിക പ്രതിനിധികളൊന്നും എത്തിയില്ല. അഫ്ഗാന്‍ പ്രസിഡന്‍റിന്‍െറ ഉപദേഷ്ടാവായ മലാലയ് ഷിന്‍വാരിയും മുന്‍ ആഭ്യന്തര മന്ത്രിയായ ഉമര്‍ ദൗദ്സൈയുമാണ് സര്‍ക്കാരിനെ പ്രതിനിധീകരിച്ച് ചര്‍ച്ചകള്‍ക്കത്തെിയത്. നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് താലിബാന്‍ ഇതുവരെ മുമ്പോട്ടുവന്നിട്ടില്ളെന്ന് ചര്‍ച്ചകള്‍ക്കത്തെിയ അഫ്ഗാന്‍െറ മുന്‍ ധനകാര്യ മന്ത്രി അന്‍വര്‍ അഹദി റോയിട്ടറിനോട് പറഞ്ഞു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന താലിബാന്‍ അംഗങ്ങളില്‍ പലരും ഖത്തറില്‍ അഭയംതേടിയവരും ദോഹയിലെ തങ്ങളുടെ രാഷ്ട്രീയകാര്യ ഓഫീസിന് തുടക്കമിടാന്‍ പ്രയത്നിച്ചവരുമാണ്. 2010ല്‍ അഫ്ഗാന്‍ സര്‍ക്കാര്‍ യു.എന്നിന്‍െറ കരിമ്പട്ടികയിലുള്ള താലിബാന്‍െറ ഇരുപത് നേതാക്കളുടെ പേരുകള്‍ യു.എന്നിന് കൈമാറുകയും സന്ധി സംഭാഷണങ്ങള്‍ക്ക് തുടക്കമിടാനായി ഇവരെ മോചിപ്പിക്കണമെന്ന് ശിപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍, ഇതുവരെയായി അഞ്ചുപേരെ മാത്രമാണ് ഈ പട്ടികയില്‍ നിന്ന് യു.എന്‍ ഒഴിവാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.