തൃശൂർ: നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കുമ്പോൾ പ്രധാന മുന്നണികളുടെ ഉറക്കം കെടുത്തി അപരന്മാരുടെ സാന്നിധ്യം. ജില്ലയിലെ 13 മണ്ഡലങ്ങളിലും എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ സ്ഥാനാർഥികൾക്ക് പുറമെ ആം ആദ്മി പാർട്ടിയും മറ്റു പാർട്ടികളും രംഗത്തുണ്ട്. എന്നാൽ, വാശിയേറിയ മത്സരം നടക്കുന്ന പല മണ്ഡലങ്ങളിലും വോട്ട് ഭിന്നിപ്പിക്കാൻ ലക്ഷ്യമിട്ടിറങ്ങിയ അപരന്മാരാണ് ഇപ്പോൾ മുന്നണികൾക്ക് തലവേദന സൃഷ്ടിക്കുന്നത്.
ശ്രദ്ധേയമായ മത്സരം നടക്കുന്ന മണലൂർ മണ്ഡലത്തിലാണ് അപരന്മാരുടെ ശല്യം ഏറ്റവും കൂടുതലുള്ളത്. എൽ.ഡി.എഫിനായി പ്രഫ. സി. രവീന്ദ്രനാഥും യു.ഡി.എഫിനായി ടി.എൻ. പ്രതാപനും ജനവിധി തേടുമ്പോൾ ഇരുവരുടെയും പേരുകളോട് സാമ്യമുള്ളവർ കളത്തിലുണ്ട്.
കെ. രവീന്ദ്രനാഥ്, പ്രതാപൻ എന്നീ സ്വതന്ത്ര സ്ഥാനാർഥികൾ വോട്ടിങ് യന്ത്രത്തിൽ ഇടംപിടിക്കുന്നത് മുന്നണികളെ കുറച്ചൊന്നുമല്ല ആശങ്കപ്പെടുത്തുന്നത്. നേരിയ വോട്ടുകൾക്ക് വിജയം മാറിമറിയാൻ സാധ്യതയുള്ള മണ്ഡലത്തിൽ ഈ അപരന്മാർ പിടിക്കുന്ന ഓരോ വോട്ടും നിർണായകമാകും.
തൃശൂർ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർഥി രാജൻ ജെ. പല്ലന് വെല്ലുവിളിയായി എം. രാജൻ എന്ന സ്വതന്ത്രൻ രംഗത്തുണ്ട്. ചാലക്കുടിയിൽ എൽ.ഡി.എഫ് സ്ഥാനാർഥി ബിജു എസ്. ചിറയത്തിന് അപരനായി എ.ഡി. ബിജു എന്ന സ്വതന്ത്ര സ്ഥാനാർഥിയുമുണ്ട്.
കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ അപരന്മാർ സൃഷ്ടിച്ച വമ്പൻ അട്ടിമറികൾ നിരവധിയായതുകൊണ്ടാണ് മുന്നണികൾ ഇത്രത്തോളം ജാഗ്രത പുലർത്തുന്നത്.
ഇതിൽ ഏറ്റവും പ്രസിദ്ധമായത് 2004ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴയിലുണ്ടായ അട്ടിമറിയാണ്. കോൺഗ്രസിലെ അതികായനായ വി.എം. സുധീരൻ അന്ന് പരാജയപ്പെട്ടത് വെറും 1009 വോട്ടുകൾക്കായിരുന്നു. എന്നാൽ സുധീരന്റെ അപരനായി മത്സരിച്ച വി.എസ്. സുധീരൻ അന്ന് പിടിച്ചത് 8281 വോട്ടുകളായിരുന്നു.
2016ൽ വടക്കാഞ്ചേരി മണ്ഡലത്തിൽ അനിൽ അക്കര (യു.ഡി.എഫ്) വിജയിച്ചത് കേവലം 43 വോട്ടുകൾക്കായിരുന്നു. ഇത്രയും നേരിയ ഭൂരിപക്ഷത്തിൽ വിധി നിർണയിക്കപ്പെടുന്ന മണ്ഡലങ്ങളിൽ അപരന്മാർ നേടുന്ന നൂറോ ഇരുന്നൂറോ വോട്ടുകൾക്ക് ഒരു രാഷ്ട്രീയ പാർട്ടിയുടെ തന്നെ ഭാവി തിരുത്തിയെഴുതാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.