പി.എസ്.സി നിയമനത്തട്ടിപ്പ്: നിർണായക രേഖകൾതേടി ക്രൈംബ്രാഞ്ചിന്റെ കത്ത്

തിരുവനന്തപുരം: വിവാദമായ പരീക്ഷ ക്രമക്കേട്, നിയമനത്തട്ടിപ്പ് വിഷയങ്ങളിൽ നിര്‍ണായക രേഖകള്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് സംഘം പി.എസ്.സിക്ക് കത്ത് നൽകി. പട്ടത്തെ പി.എസ്.സി ഓഫിസിൽ അന്വേഷണ ഉദ്യോഗസ്ഥർ നേരിട്ടെത്തിയാണ് കത്ത് നൽകിയത്. ചോദ്യപേപ്പർ, ഉത്തര സൂചിക, ഉദ്യോഗാർഥികളുടെ പട്ടിക, അഭിമുഖത്തിന് വിളിച്ചവർ, ഓൺസ്ക്രീൻ മാർക്കിങ്ങിന്‍റെ വിശദാംശങ്ങൾ തുടങ്ങിയ രേഖകൾ ആവശ്യപ്പെട്ടെന്നാണ് അറിയുന്നത്.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് തസ്തികകളിലേക്ക് പരീക്ഷയെഴുതിയ നാലുപേരുടെ മൊഴിയും തെളിവുകളും ശേഖരിച്ച ശേഷമാണ് നടപടി. അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ.ജി അജീതാബീഗം പി.എസ്.സി ആസ്ഥാനത്തെത്തി ചെയർമാനുമായി സംസാരിച്ചിരുന്നു. കേസിന്‍റെ ഗൗരവവും കൈമാറേണ്ട രേഖകളുടെ വിശദാംശങ്ങളും വ്യക്തമാക്കി. പിന്നാലെയാണ് രേഖാമൂലം രേഖകൾ ആവശ്യപ്പെട്ടത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കടേഷിന്‍റെ പേരിലാണ് കത്ത് നല്‍കിയത്. അതിനിടെ പി.എസ്.സി നടത്തിയ പത്ത് വകുപ്പുകളിൽകൂടി നിയമനത്തട്ടിപ്പ് നടന്നെന്നാരോപിച്ച് ക്രൈംബ്രാ‍ഞ്ചിന് പരാതികൾ ലഭിച്ചു. സാങ്കേതിക വിദഗ്ധരെ ഉൾപ്പെടെ ചേർത്ത് അന്വേഷണസംഘം വിപുലീകരിക്കുന്ന കാര്യം പരിഗണനയിലുണ്ട്.

രഹസ്യസ്വഭാവമുള്ള രേഖകൾ സ്ഥാപനത്തിന്‍റെ പരിരക്ഷ ചൂണ്ടിക്കാട്ടി പി.എസ്.സി പുറത്തുനിന്നുള്ള ഏജൻസികള്‍ക്ക് നൽകാറില്ല. ആ സാഹചര്യത്തിൽ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടാലും രേഖ നല്‍കുമോ എന്ന് സംശയമുയർന്നിരുന്നു. ആ സാഹചര്യത്തിലാണ് അജിതാബീഗം എം.ആർ. ബൈജുവുമായി ഒരു മണിക്കൂർ കൂടിക്കാഴ്ച നടത്തിയത്. ആസൂത്രണബോർഡ് പരീക്ഷ എഴുതിയവരുടെ മൊഴി രേഖപ്പെടുത്തൽ തുടരുകയാണ്.

വിവരാവകാശ നിയമപ്രകാരം പി.എസ്.സിയിൽനിന്ന് ലഭിച്ച മാർക്ക്‌ ലിസ്റ്റ് ഉൾപ്പെടെ രേഖകളും ഉദ്യോഗാർഥികൾ കൈമാറി. പ്രാഥമികാന്വേഷണത്തിൽ ക്രമക്കേട് വ്യക്തമായാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് എസ്.ഐ.ടി നീക്കം.

Tags:    
News Summary - PSC recruitment scam: Crime Branch letter seeking crucial documents

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.