കേരളത്തിൽ 2018ൽ ഉണ്ടായ വെള്ളപ്പൊക്കത്തിൽ നിന്നുള്ള ദൃശ്യം
തിരുവനന്തപുരം: 2018ലെ മഹാപ്രളയം കടന്ന് എട്ടു വർഷമാകുമ്പോഴും വിവാദം ഒഴിയുന്നില്ല. പ്രളയം മനുഷ്യനിർമിതമായിരുന്നോയെന്ന വിവാദം വീണ്ടും ചർച്ചയാവുകയാണ്. ഏറ്റവുമൊടുവിൽ, മുൻമന്ത്രി കെ. കൃഷ്ണൻകുട്ടിയുടേതെന്ന പേരിൽ മാത്യു കുഴൽനാടൻ എം.എൽ.എ പുറത്തുവിട്ട ശബ്ദസംഭാഷണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല.
2018 ലെ പ്രളയം മനുഷ്യനിർമിതമാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു ശബ്ദരേഖ. കൃഷ്ണൻകുട്ടിയുടെ പഴയ ശബ്ദരേഖ എന്ന് അവകാശപ്പെട്ട് 2026 ഏപ്രിൽ ഏഴിനാണ് വാർത്തസമ്മേളനം വിളിച്ച് ശബ്ദരേഖ പുറത്തുവിട്ടത്.
ആരോപണം ഉന്നയിച്ച മാത്യു കുഴൽനാടനെതിരെ കൃഷ്ണൻകുട്ടി രംഗത്ത് വന്നിരുന്നു. ശബ്ദസംഭാഷണത്തിൽ താനില്ലെന്നായിരുന്നു പ്രതികരണം. ഓഡിയോ മനുഷ്യ നിർമിതമാണോ എന്ന് സംശയമുണ്ട്. രാഷ്ട്രീയ ലക്ഷ്യംവെച്ചാണ് ഓഡിയോ സൃഷ്ടിച്ചിരിക്കുന്നതെന്നും മാത്യു ടി തോമസിനെ മോശക്കാരനായി ചിത്രീകരിക്കാനാണ് ശ്രമമെന്നും കൃഷ്ണൻകുട്ടി ആരോപിച്ചിരുന്നു. ശബ്ദരേഖ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണമെന്നും സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
തോട്ടപ്പള്ളി സ്പിൽവേയുമായി ബന്ധപ്പെട്ട് കുഴൽനാടൻ പുറത്തുവിട്ട കൃഷ്ണൻകുട്ടിയുടെ ശബ്ദസംഭാഷണം വ്യാജമെന്ന് മാത്യു ടി. തോമസും പ്രതികരിച്ചിരുന്നു. ‘ശബ്ദരേഖ കൃഷ്ണൻകുട്ടിയുടേതല്ല. അത് കൃത്രിമമായി ഉണ്ടാക്കിയതാണ്. വെള്ളപ്പൊക്ക സാധ്യത ഉണ്ടായപ്പോൾ തന്നെ തോട്ടപ്പള്ളി സ്പിൽവേ തുറന്നുവെച്ചു. താൻ നേരിട്ട് സ്പിൽ വേയിൽ പോയിരുന്നു. തീവ്രമഴകൊണ്ട് മാത്രമാണ് മഹാപ്രളയം ഉണ്ടായതെന്ന പഠനറിപ്പോർട്ട് ഉണ്ട്‘ -മാത്യു ടി. തോമസ് കൂട്ടിച്ചേർത്തു.
തോട്ടപ്പള്ളി സ്പിൽവേ ഒരുമാസം മുമ്പ് തുറക്കേണ്ടതാണ്. അത് തുറന്നാൽ താഴെയുള്ള മണൽത്തിട്ട് വെള്ളം കൊണ്ടുപോകും. മേരിമാതായെന്ന കരാർ കമ്പനിയാണ് കരാർ എടുത്തത്. ക്യൂബിക് മീറ്ററിന് 62 രൂപക്കാണ് അത് കൊടുത്തത്. മറിച്ചുവിറ്റാൽ 2,000 രൂപ കിട്ടും. എല്ലാ ചെലവും കഴിഞ്ഞ് 300 കോടിയെങ്കിലും കിട്ടും. അവന് വേണ്ടിയാണ് തുറക്കാതായത്. ജോഷിയെന്ന് പറഞ്ഞ ചീഫ് എൻജിനീയറും മാത്യു ടി തോമസും ചേർന്നാണ് ഇതെല്ലാം ചെയ്തത്. അങ്ങനെ പുണ്യവാനൊന്നും ചമയേണ്ട.
പമ്പക്ക് മുകളിൽ മണിയാർ പ്രോജക്ട് ഉണ്ട്. ഇറിഗേഷൻ പ്രോജക്ട് ആണ്. അതിന്റെ മുകളിൽ ഇലക്ട്രിസിറ്റിയുടെ പ്രോജക്ട് ഉണ്ട്. അതിൽനിന്നും കറണ്ട് എടുക്കുന്നത് സ്വകാര്യകമ്പനിയാണ്. മണിയാറിൽ വെള്ളം നിറക്കാറില്ല. ഇത്തവണ കരാറുകാരന് വേണ്ടി ഷട്ടർ ഇട്ട് വെള്ളം നിറച്ചു. ഗതികേടിന് മരം വീണ് അവിടെ ക്രോസ് ആയി കിടന്നു. വലിക്കാൻ പറ്റാണ്ടായി. തുറക്കുന്നത് തീരുമാനിക്കേണ്ടത് ഡി.എം.എ സെക്രട്ടറിയാണ്. ജോഷി കണ്ണുചിമ്മി വെള്ളം നിറക്കാൻ സൗകര്യം കൊടുത്തു. എട്ട് കോടി രൂപയാണ് പ്രൈവറ്റ് കമ്പനിക്ക് ലാഭം കിട്ടിയത്. വെള്ളം ഓവറായി വന്നപ്പോൾ സൂയിസ് തുറന്നതാണ് ചെങ്ങന്നൂരും ഇവിടെയെല്ലാം നശിക്കാനും കാരണം.
പറമ്പിക്കുളം, ഒരു കൊല്ലം നമ്മളും ഒരു കൊല്ലം തമിഴ്‌നാടുമാണ് ചെയർമാൻ. ഇക്കൊല്ലം ജോഷിയാണ് ചെയർമാൻ. 1400 ക്യുസെക് വെള്ളം കൊണ്ടുപോകാൻ തമിഴ്‌നാടിന് കപ്പാസിറ്റി ഉണ്ട്. 800 ആണ് കൊണ്ടുപോയത്. 35 മെഗാവാട്ട് ഇലക്ട്രിസിറ്റി ഉൽപാദിപ്പിക്കേണ്ട സ്ഥാനത്ത് 20 മെഗാവാട്ട്. അവിടെ 200 കോടി രൂപയുടെ വർക്ക് നടക്കുന്നുണ്ട്, തമിഴ്നാട്ടിൽ. ഈ വെള്ളം പോയാൽ ആ വർക്കിനെ ബാധിക്കും. ആ കരാറുകാർ ജോഷിയെ കണ്ട്..അപ്പോൾ പെരിങ്ങൽക്കുത്തിലേക്ക് ആ വെള്ളം തുറന്നുവിട്ടു. അങ്ങനെയാണ് ചാലക്കുടിപ്പുഴ മുഴുവൻ പോയത്. എത്ര കോടി രൂപ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.