പ്രതീകാത്മക ചിത്രം

ഇന്റർനെറ്റ് സൗകര്യം തിരികെയെത്തിയതോടെ എ.ഐ കാമറകൾ പ്രവർത്തിച്ചു തുടങ്ങി; പഴയ പിഴകൾക്കൊപ്പം പുതിയ പിഴയും കൂട്ടത്തോടെ എത്തും

തിരുവനന്തപുരം: ഇന്റർനെറ്റ് കുടിശികയെത്തുടർന്ന് ഇ ചലാൻ ചിത്രങ്ങൾ അയക്കുന്നത് നിർത്തിവെച്ച നടപടി വീണ്ടും ആരംഭിക്കാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാതിരുന്നതിനാൽ റോഡിലെ എ.ഐ കാമറകൾ പ്രവർത്തന രഹിതമാണെന്ന വാർത്തകൾ നേരത്തെ പ്രചരിച്ചിരുന്നു. ഇതേതുടർന്ന് എ.ഐ. കാമറകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന് മോട്ടോ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകിയതിന് പിന്നാലെ കലക്ടറേറ്റിലെ ആർ.ടി.ഒ കൺട്രോൾ റൂമിൽ കാമറ ചിത്രങ്ങൾ എത്തിത്തുടങ്ങിയതായി റിപ്പോർട്ടുകൾ. കാമറയുടെ ചുമതലയുള്ള കെൽട്രോൺ കുടിശിക നൽകാത്തതിനെ തുടർന്ന് ജിയോ കമ്പനി ഇന്റർനെറ്റ് കണക്ഷൻ വിഛേദിച്ചതായിരുന്നു പ്രവർത്തനം നിലക്കാനുള്ള കാരണം.

സർക്കാറാണ് കെൽട്രോണിന് കാമറ പ്രവർത്തിക്കാനുള്ള തുക കൈമാറേണ്ടിയിരുന്നത്. എന്നാൽ, സർക്കാർ ഫണ്ട് ലഭിക്കാൻ വൈകിയതോടെ കെൽട്രോൺ സ്വന്തം നിലയിൽ തുക കണ്ടെത്തി കുടിശിക അടച്ചുതീർക്കുകയായിരുന്നു. ഇന്റർനെറ്റ് വിഛേദിക്കപ്പെട്ട രണ്ടാഴ്ചയായി കെട്ടിക്കിടന്നിരുന്ന നിയമ ലംഘന ദൃശ്യങ്ങളാണ് ഇപ്പോൾ കൺട്രോൾ റൂമിലേക്ക് പ്രവഹിക്കുന്നത്. ഇന്റർനെറ്റ് ഇല്ലാതിരുന്ന സമയത്ത് ദൃശ്യങ്ങൾ ആർ.ടി.ഒ ഓഫീസിലേക്ക് അയക്കുന്നത് തടസ്സപ്പെട്ടിരുന്നെങ്കിലും, റോഡിലെ നിയമലംഘനങ്ങൾ പകർത്തുന്ന ജോലി കാമറകൾ കൃത്യമായി നിർവഹിക്കുന്നുണ്ടായിരുന്നു.

പ്രവർത്തന രഹിതമായ രണ്ടാഴ്‌ച കൊണ്ട് ഇരുപതിനായിരത്തോളം നിയമ ലംഘന ദൃശ്യങ്ങളാണ് കാമറയുടെ മെമ്മറിയിൽ ശേഖരിച്ചു വച്ചിരുന്നത്. ഇൻ്റർനെറ്റ് പുനഃസ്‌ഥാപിച്ചതോടെ ഈ ദൃശ്യങ്ങൾ കാമറയിൽ നിന്ന് കൺട്രോൾ റൂമിലേക്ക് കൈമാറുകയായിരുന്നു. മാസം തോറും 35,000 മുതൽ 40,000 വരെ നിയമ ലംഘനങ്ങളുടെ ദൃശ്യങ്ങൾ എ.ഐ കാമറകൾ വഴി ലഭിക്കാറുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. 

Tags:    
News Summary - Internet access return AI cameras have started working; along with old fines, new fines will arrive en masse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.