യുവതിയെ അധിക്ഷേപിച്ച കേസ്: തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മു അറസ്റ്റില്‍

മലപ്പുറം: യുവതിയെ അധിക്ഷേപിച്ച കേസിൽ തൊപ്പി ഗാങ്ങിലെ മുഹമ്മദ്‌ എന്ന മമ്മുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി പൊലീസാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിലാണ് അറസ്റ്റ്. ലൈവ് സ്ട്രീമിങിനിടെ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഹനാൻ ഷാ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബറായ തൊപ്പിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് ഐ.ടി. നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതി നൽകിയത്. തൊപ്പിയുടെ മുൻ സുഹൃത്തുക്കളും 'എം.ആർ.എസ് ഗ്യാങ്' അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. അതേസമയം, ഹനാൻ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് നൽകി പിൻവലിപ്പിക്കുകയും ചെയ്തിരുന്നു.

ഇത്തരം കണ്ടന്റുകൾ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗൺ, പ്ലാറ്റ്‌ഫോം ആക്ഷൻസ് എന്നിവയ്‌ക്കൊപ്പം അപകീർത്തിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ, സൈബർ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലേയും ഐ.ടി ആക്ടിലേയും ബാധകമായ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ ദയവായി നീക്കം ചെയ്യുക' എന്നായിരുന്നു ഹനാൻഷായുടെ പ്രതികരണം

ഡി.ജി.പി റവാഡ ചന്ദ്രശേഖറാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. പോക്സോ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, മറ്റു സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ സൈബർ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

Tags:    
News Summary - First arrest in Thoppi gang

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.