എം.ജി സർവകലാശാല സെനറ്റ് നിയമനം: വിദ്യാഭ്യാസരംഗത്തെ കാവിവൽക്കരിക്കാൻ സർക്കാരിന്റെ പിന്തുണയെന്ന് എസ്.ഡി.പി.ഐ

തിരുവനന്തപുരം: എം.ജി സർവകലാശാലയിലെ 30 അംഗ സെനറ്റിലേക്ക് ഗവർണർ നോമിനേറ്റ് ചെയ്തവരിൽ 19 പേരും ആർ.എസ്.എസ്-ബി.ജെ.പി ബന്ധമുള്ളവരാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി. അബ്ദുൽ ഹമീദ് ആരോപിച്ചു. സർവകലാശാലകളെ പൂർണ നിയന്ത്രണത്തിലാക്കാനുള്ള സംഘപരിവാർ നീക്കത്തിന്റെ ഭാഗമാണിതെന്ന് അദ്ദേഹം പറഞ്ഞു.

ബി.ജെ.പി സ്ഥാനാർത്ഥിയായി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചവർ, സംഘപരിവാർ അഭിഭാഷക സംഘടനാ സംസ്ഥാന ഭാരവാഹി, എ.ബി.വി.പി നേതാക്കൾ എന്നിവരടങ്ങുന്നതാണ് ഈ പട്ടിക. സർവകലാശാലകളെ സമ്പൂർണ്ണ നിയന്ത്രണത്തിലാക്കാനുള്ള ഈ നീക്കത്തെ ശക്തമായി ചെറുക്കാൻ കേരളീയ സമൂഹം തയ്യാറാകണം. ഭരണഘടനയും ജനാധിപത്യവും ഇല്ലാതാക്കാനാണ് പല സംസ്ഥാനങ്ങളിലും ഗവർണർമാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാ ഉത്തരവാദിത്വത്തിന് പകരം ആർ.എസ്.എസ് താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് അവർ ചെയ്യുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ ഇക്കാര്യത്തിൽ മൗനം പാലിക്കുന്നത് ദുരൂഹമാണ്. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ താൽപ്പര്യങ്ങളുടെ നടത്തിപ്പുകാരായി സംസ്ഥാന സർക്കാർ മാറിയെന്നും പി. അബ്ദുൽ ഹമീദ് പ്രസ്താവനയിൽ ആരോപിച്ചു.

Tags:    
News Summary - MG University Senate Appointment: Government supporting saffronization of education sector, alleges SDPI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.