മലങ്കര കത്തോലിക്ക സഭയിൽ സജീവ സേവനത്തിലുള്ള മെത്രാന്മാർ 13

തിരുവനന്തപുരം: രണ്ട് പുതിയ മെത്രാന്മാരെക്കൂടി നിയമിച്ചതോടെ മലങ്കര കത്തോലിക്കാസഭയിൽ കർദിനാൾ ഉൾപ്പെടെ സജീവ സേവനത്തിലുള്ള മെത്രാന്മാരുടെ എണ്ണം 13 ആയി. സജീവ സേവനത്തിൽനിന്ന് വിരമിച്ച രണ്ട് ബിഷപ്പുമാർ ഇപ്പോൾ വിശ്രമജീവിതം നയിക്കുകയാണ്. അവരെകൂടി ചേർത്താൽ സഭയിലെ മുഴുവൻ ബിഷപ്പുമാരുടെ എണ്ണം 15 ആകും. മെത്രാൻ സ്ഥാനത്തേക്ക് പുതുതായി നിയോഗിതനായ ഫാ. ആന്‍റണി കാക്കനാട്ട് തിരുവല്ല കടമാൻകുളം ഇടവകാംഗമാണ്. കാക്കനാട്ട് കെ. വർഗീസിന്‍റെയും സാറാമ്മയുടെയും മകനായി 1961ലാണ് ജനനം. ഹൈസ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തിരുവല്ല ഇൻഫന്‍റ് ജീസസ് മൈനർ സെമിനാരിയിൽ പ്രവേശിച്ചു. തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തീകരിച്ചശേഷം 1987 ഡിസംബർ 30നാണ് വൈദികപട്ടം സ്വീകരിച്ചത്. റോമിൽനിന്ന് ദൈവശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും ഡോക്ടറേറ്റും നേടി. തിരുവല്ല അതിരൂപതയുടെ വികാരി ജനറാൾ, ചാൻസലർ, മതബോധന ഡയറക്ടർ, സൻെറ് മേരീസ് മലങ്കര സെമിനാരി പ്രഫസർ, വിവിധ ഇടവകകളിൽ വികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇപ്പോൾ പട്ടം കാതോലിക്കേറ്റ് സെന്‍ററിൽ സുവിശേഷസംഘം എക്സി.ഡയറക്ടറായി പ്രവർത്തിക്കുന്നു. ബഹുഭാഷാ പണ്ഡിതനായ അദ്ദേഹം ഏഴ് പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. നിയുക്ത ബിഷപ് മോൺ. ഡോ. മാത്യു മനക്കരക്കാവിൽ 1955ൽ കൊട്ടാരക്കര പുത്തൂരിൽ മനക്കരക്കാവിൽ കെ. ഗീവർഗീസിന്‍റെയും കുഞ്ഞമ്മയുടെയും മകനായാണ് ജനിച്ചത്. സ്കൂൾ പഠനശേഷം വൈദിക പരിശീലനത്തിന് സെമിനാരിയിൽ പ്രവേശിച്ചു. വടവാതൂർ സൻെറ് തോമസ് അപ്പോസ്തലിക് സെമിനാരിയിൽനിന്ന് തത്ത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും പഠനം പൂർത്തീകരിച്ചു. 1983ൽ വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ചെന്നൈ ലയോള കോളജിൽനിന്ന് ബിരുദവും പാരീസിലെ കത്തോലിക്ക സർവകലാശാലയിൽനിന്ന് ഫ്രഞ്ച് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും തിരുനൽവേലി എം.എസ് സർവകലാശാലയിൽനിന്ന് ഡോക്ടറേറ്റും നേടി. തിരുവനന്തപുരം മാർ ഈവാനിയോസ് കോളജ് പ്രിൻസിപ്പൽ, കേരള സർവകലാശാല ലത്തീൻ-ഫ്രഞ്ച് ഭാഷ പഠനത്തിനുള്ള ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, കേരള സർവകലാശാല അക്കാദമിക് കൗൺസിലംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 35ഓളം ഇടവകകളിൽ വികാരിയായിരുന്ന അദ്ദേഹം ഇപ്പോൾ മേജർ അതിരൂപത മുഖ്യവികാരി ജനറാളായും സഭയുടെ കോളജുകളുടെ കറസ്പോണ്ടന്‍റായും പ്രവർത്തിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.