വിഴിഞ്ഞം: മുക്കോലയിലെ ബാറിന് മുന്നിൽ നടന്ന കൊലപാതകത്തിന് മുന്നോടിയായുള്ള നിർണായക ദൃശ്യങ്ങൾ പുറത്ത്. കൊല്ലപ്പെട്ട സുമനും സുഹൃത്തുക്കളും പ്രതികളുമായി ബാറിന് മുന്നിൽ വാക്കേറ്റമുണ്ടായതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. തർക്കം പരിഹരിച്ച് പോയ സംഘം തിരിച്ചെത്തിയാണ് വീണ്ടും ആക്രമണം നടത്തിയതെന്ന് ദൃശ്യങ്ങളിൽനിന്ന് വ്യക്തം. മുക്കോല പോർട്ട് പാലസ് ബാറിലാണ് സംഭവം.
വിഷുദിവസം രാത്രി ബാർ പ്രവർത്തനസമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയതാണ് പ്രതി അച്ചുവും സംഘവും. ബാർ അടച്ചതിനാൽ മദ്യം നൽകാൻ കഴിയില്ലെന്ന് സെക്യൂരിറ്റി ജീവനക്കാരൻ അറിയിച്ചു. ഇതിൽ ക്ഷുഭിതരായ സംഘം അസഭ്യം വിളിച്ചുകൊണ്ട് ബാറിന് പുറത്തേക്ക് പോകവേ അവിടെ സംസാരിച്ചുകൊണ്ടുനിന്ന സുമനും സംഘവുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയായിരുന്നു. അസഭ്യം വിളിച്ച് വഴി മാറാൻ ആവശ്യപ്പെട്ടത് സുമന്‍റെ സുഹൃത്ത് ചോദ്യംചെയ്തു. തുടർന്ന് വാക്കേറ്റമുണ്ടായി. സുമനോടൊപ്പമുണ്ടായിരുന്ന സുഹൃത്താണ് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയത്.
സുമന്‍റെ സുഹൃത്തുക്കൾ പ്രതി അച്ചുവിനോട് പലതവണ പോകാൻ ആവശ്യപ്പെട്ടെങ്കിലും അച്ചുവും സംഘവും കൂട്ടാക്കിയില്ല. തുടർന്ന് സുമന്‍റെ സുഹൃത്ത് പ്രശ്നങ്ങൾ പരിഹരിക്കാൻ എന്തുവേണമെന്ന് ആവശ്യപ്പെടുമ്പോൾ മാപ്പുപറയണമെന്ന് അച്ചു ആവശ്യപ്പെട്ടു. സുമന്‍റെ സുഹൃത്ത് കാലുപിടിച്ച് മാപ്പു പറയുന്നത് ദൃശ്യങ്ങളിൽ കാണാം. അതിനുശേഷം ഈ സുഹൃത്തും മറ്റുള്ളവരും പിരിഞ്ഞുപോയി. ഇതിൻറെ ദൃശ്യങ്ങൾ ബാറിലെ സി.സി ടി.വി കാമറയിൽ നിന്ന് പൊലീസിന് ലഭിച്ചെന്നാണ് വിവരം.
വീണ്ടും എത്തിയ പ്രതികളും സംഘവും ബാറിന് മുന്നിൽ രണ്ട് സുഹൃത്തുക്കൾക്കൊപ്പം നിന്ന സുമനെ ആക്രമിക്കുകയായിരുന്നു. ഈ സമയം ഒപ്പമുണ്ടായിരുന്നവർ സ്ഥലത്തുനിന്ന് മാറി. പ്രതികൾ പോയശേഷമാണ് ഇവർ തിരികെയെത്തിയതെന്നാണ് വിവരം. പ്രതികളായ സഹോദരങ്ങളെ ചൊവ്വാഴ്ച പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുക്കുമെന്നാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.