അഴിമതിക്കാർ ക്ഷേത്രങ്ങളിലെ പ്രധാന സ്ഥാനങ്ങളിൽ; രഹസ്യാന്വേഷണം തുടങ്ങി

തിരുവനന്തപുരം: ആരോപണവിധേയരും അഴിമതിക്കാരുമായ ആളുകൾക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ സുപ്രധാന നിയമനം ലഭിച്ചെന്ന ആക്ഷേപങ്ങളിൽ അന്വേഷണം. പ്രമുഖ ക്ഷേത്രങ്ങളില്‍ അടുത്തിടെ പ്രധാന ജോലിയിൽ പ്രവേശിച്ചവരെക്കുറിച്ചാണ് ദേവസ്വം മന്ത്രിയുടെ ഓഫിസ് രഹസ്യാന്വേഷണം ആരംഭിച്ചത്. തിരുവാഭരണ മോഷണക്കേസുകളില്‍ കുറ്റക്കാരെന്നു കണ്ടെത്തിയവരുൾപ്പെടെയുള്ളവരുടെ സ്ഥാനം നഷ്ടപ്പെടാൻ ഇതോടെ സാധ്യതയേറി. അച്ചടക്ക നടപടി നേരിട്ടവർക്കോ, പണാപഹരണം, വിജിലന്‍സ് കേസുകൾ എന്നിവയിൽ ഉൾപ്പെട്ടവർക്കോ സുപ്രധാന സ്ഥാനം നല്‍കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. ഇതു പാലിക്കാതെ പണമുണ്ടാക്കാനാകുന്ന തസ്തികകളിൽ നിയമനം നടത്തിയെന്നാണ് വിവരം. ശബരിമല, ശ്രീകണ്‌ഠേശ്വരം, കൊട്ടാരക്കര ക്ഷേത്രങ്ങളിലെ നിയമനവുമായി ബന്ധപ്പെട്ടാണ് ആരോപണം. വെള്ളായണി ക്ഷേത്രത്തില്‍ തിരുമുടി പുതുക്കിപ്പണിയുന്നതുമായി ബന്ധപ്പെട്ട് നടന്ന അഴിമതിയില്‍ പ്രതിയായ ഉദ്യോഗസ്ഥന് ശ്രീകണ്‌ഠേശ്വരം ക്ഷേത്രത്തില്‍ നിയമനം ലഭിച്ചതാണ് അതിലൊന്ന്. അസി. കമീഷണര്‍ റാങ്കിലിരിക്കെ, മുണ്ടക്കയം ഗ്രൂപ്പില്‍ വള്ളിയങ്കാവ് ക്ഷേത്രത്തില്‍ ലക്ഷങ്ങള്‍ ദേവസ്വം ബോര്‍ഡിന് അടയ്ക്കാനുണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥന് ശബരിമലയിൽ ഉന്നത പദവിയാണ് നൽകിയത്. ശബരിമലയില്‍ ഉന്നത സ്ഥാനത്തു വരുന്നയാൾ ഒരു നടപടിയും നേരിട്ടിട്ടില്ലാത്ത ആൾ ആവണമെന്നാണു വ്യവസ്ഥ. ശബരിമലയിലെ നെയ്യ് തിരിമറിക്കേസില്‍ ദേവസ്വം വിജിലന്‍സ് എസ്.പിയുടെ അന്വേഷണത്തില്‍ പ്രതിയെന്ന് കണ്ടെത്തിയ ആള്‍ക്ക് കൊട്ടാരക്കരയിലേക്കാണ് സ്ഥലം മാറ്റം. ശബരിമല തീർഥാടന കാലത്ത് നിലയ്ക്കലില്‍ അന്നദാനം നടത്തിയതുമായി ബന്ധപ്പെട്ട് ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ദേവസ്വം വിജിലന്‍സ് കണ്ടെത്തി പ്രതിചേർത്ത ഒരാള്‍ക്ക് ദേവസ്വം കമീഷണര്‍ ഓഫിസിലെ നിയമപരമായ കാര്യങ്ങൾ നോക്കുന്നതിന്‍റെ ചുമതല നല്‍കി. ഇത് കേസുകളില്‍ കൃത്രിമം കാണിക്കാനിടയാക്കുമെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. ബിജു ചന്ദ്രശേഖർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.