നടുറോഡിൽ സ്കൂൾ വിദ്യാർഥിക്ക് മർദനം

സഹപാഠികൾ ഉൾപ്പെടെ മർദിച്ചത് മുൻ സംഭവത്തിന്‍റെ പേരിലെന്ന് പൊലീസ് തിരുവനന്തപുരം: നടുറോഡിൽ പട്ടാപ്പകൽ സ്കൂൾ വിദ്യാർഥിക്ക് ക്രൂരമർദനം. മറ്റു രണ്ട് സ്കൂളുകളിലെ വിദ്യാർഥികളാണ് സംഘംചേർന്ന് നഗരത്തിലെ ഒരു സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയെ വളഞ്ഞിട്ട് ആക്രമിച്ചത്. തലക്കും ശരീരഭാഗങ്ങളിലും സാരമായി പരിക്കേറ്റ വിദ്യാർഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കു ശേഷം വീട്ടിലേക്ക് മടങ്ങി. കുറച്ച് ദിവസംമുമ്പ് നടന്ന സംഭവത്തിന്‍റെ തുടർച്ചയാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ചക്കു ശേഷം പട്ടം ഗേൾസ് ഹൈസ്കൂളിന് സമീപം ആയിരുന്നു സംഭവം. ബസ്സ്റ്റോപ്പിൽ ഇരിക്കുകയായിരുന്ന വിദ്യാർഥിയെ മറ്റു സ്കൂളുകളിൽനിന്നെത്തിയ ഒരു സംഘം വിദ്യാർഥികൾ മർദിക്കുകയായിരുന്നു. പരിക്കേറ്റ വിദ്യാർഥിക്കൊപ്പം സ്കൂളിൽ പഠിക്കുന്നവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നെന്നും പറയപ്പെടുന്നു. സംഭവം അറിഞ്ഞ് മെഡിക്കൽ കോളജ് പൊലീസ് എത്തി വിദ്യാർഥികളെ കസ്റ്റഡിയി ലെടുത്തെങ്കിലും 15-16 വയസ്സിന് ഇടയിൽ പ്രായമുള്ളവരായതിനാൽ കേസെടുത്തില്ല. സംഘത്തിൽ ആറുപേരോളം ഉണ്ടെന്നാണ് പൊലീസ് വ്യക്തമാക്കിയത്. വ്യാഴാഴ്ച രാവിലെയോടെ പരിക്കേറ്റ വിദ്യാർഥിയെയും മർദിച്ചവരെയും ഒപ്പം ഇവരുടെ രക്ഷാകർത്താക്കളെയും പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തി. ചൈൽഡ് വെൽഫെയർ കമ്മിറ്റി (സി.ഡബ്ല്യു.സി) പ്രതിനിധികളുടെ സാന്നിധ്യത്തിൽ ഇവർക്ക് കൗൺസലിങ്ങും താക്കീതും നൽകി പറഞ്ഞുവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.