കാട്ടാനകൾ തകർത്ത കല്ലേലി ജി.ജെ.എം യു.പി സ്കൂളിന്റെ ഗേറ്റ്

കാട്ടാന ശല്യം രൂക്ഷം; കല്ലേലിയിലെ ജനങ്ങൾ ഭീതിയിൽ

കോന്നി: പുതിയ അധ്യയനവർഷത്തിലേക്ക് കടക്കുമ്പോൾ കല്ലേലിയിലെ ജനങ്ങൾ ഭീതിയിലാണ്. കല്ലേലി ജി.ജെ.എം യു.പി സ്കൂളിന്റെ മുറ്റത്തുവരെ കാട്ടാനകൾ എത്തിയതോടെ ജനങ്ങളുടെ ഭീതി വർധിച്ചിരിക്കുകയാണ്. നാലുമാസങ്ങൾക്ക് മുമ്പ് സ്കൂളിന്റെ ഗേറ്റ് തകർത്തു കാട്ടാനകൾ കോമ്പൗണ്ടിൽ പ്രവേശിച്ചിരുന്നു. ആനകൾ എത്തിയത് പുലർച്ച ആയതിനാൽ ജീവനക്കാരും കുട്ടികളും ഉണ്ടായിരുന്നില്ല. സ്കൂളിന്റെ പരിസരത്ത് പതിവായി കാട്ടാനകളുണ്ടെന്ന് നാട്ടുകാർ പറയുന്നു. രണ്ടുവർഷമായി പ്രദേശത്ത് കാട്ടാനശല്യം രൂക്ഷമാണ്. കല്ലേലിയിലും പരിസരപ്രദേശങ്ങളിലും കാട്ടാനകളെ കണ്ട് ഭയന്ന് ഓടി വീണ് പരിക്കേറ്റ നിരവധി പേരുണ്ട്. ജനവാസ മേഖലകളിലും സ്കൂൾ പരിസരത്തും കാട്ടാനകൾ ഇറങ്ങുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. കാട്ടാനകളെ തുരത്താൻ അടിയന്തര നടപടികൾ വേണമെന്നും കൃഷിനാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.

കോടതി ഇടപെട്ട് വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം തേടി ഹൈകോടതി നിയോഗിച്ച അമിക്കസ് ക്യൂറി പ്രദേശത്ത് സന്ദർശനം നടത്തിയിരുന്നു. ജനകീയ സമിതി ഹൈകോടതിയിൽ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയെ തുടർന്നാണ് കോടതി ഇടപെടൽ ഉണ്ടായത്. കോന്നി - അച്ചൻകോവിൽ വനപാതയിലെ മിക്ക സ്ഥലങ്ങളിലും കല്ലേലി - കൊക്കാത്തോട് റോഡിലും കാട്ടാനശല്യം വർധിക്കുകയാണ്.

കല്ലേലി ഹാരിസൺ എസ്റ്റേറ്റ്, കല്ലേലി ജങ്ഷൻ, കടിയാർ, കുളത്തൂമൺ തുടങ്ങിയ പ്രദേശങ്ങളിൽ എത്തിയ സംഘം ജനങ്ങളുടെ പരാതികൾ കേൾക്കുകയും മൊഴികൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. കാട്ടാനകൾ ഹാരിസൺ എസ്റ്റേറ്റിലെ ലയങ്ങൾക്ക് സമീപം തമ്പടിക്കുന്നതും അവിടെ നിന്ന് ജനവാസ മേഖലകളിലേക്ക് കടക്കുന്നതും സുരക്ഷാ ഭീഷണിയാണ്. കോന്നി വനം ഡിവിഷനിലെ നടുവത്തുമൂഴി റേഞ്ചിൽ പെട്ട വനമേഖലയോട് ചേർന്ന ജനവാസ മേഖലകളാണ് കല്ലേലിയും പരിസരപ്രദേശങ്ങളും.

Tags:    
News Summary - Wild elephants are in great danger; people in Kalleli are in fear

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.