വെള്ളം നിറഞ്ഞ് ആറന്മുള പുഞ്ച
പത്തനംതിട്ട: വെള്ളപ്പൊക്കത്തെ തുടർന്ന് ജില്ലയിൽ 12 കോടി രൂപയുടെ നാശനഷ്ടം കാർഷിക മേഖലയിൽ ഉണ്ടായതായി കൃഷി വകുപ്പിന്‍റെ പ്രാഥമിക വിലയിരുത്തൽ. ഓണവിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയ കർഷകർക്കാണ് ഏറെ നഷ്‌ടം സംഭവിച്ചിരിക്കുന്നത്. വെള്ളമിറങ്ങാത്ത പല മേഖലകളിലും നഷ്ടത്തിന്‍റെ കണക്കെടുപ്പ് പൂർണമായിട്ടില്ല. ജില്ലയിൽ 53 കൃഷിഭവനുകളുടെ പരിധിയിലെ കർഷകർക്കാണ് നഷ്‌ടം സംഭവിച്ചിരിക്കുന്നത്. ഇതുവരെ 425 ഹെക്ടറിൽ കൃഷിനാശം ഉണ്ടായതായും 6294 കർഷകരുടെ വിളകൾ വെള്ളം കയറി നശിച്ചതായുമാണ് കണക്കുകൾ.
റാന്നി, കോന്നി, ആറന്മുള, തിരുവല്ല, പന്തളം, ഇരവിപേരൂർ, മല്ലപ്പള്ളി എന്നിവിടങ്ങളിലാണ് കർഷകർക്ക് കൂടുതൽ വിളനാശം ഉണ്ടായത്. കാർഷിക വിളകൾക്കുള്ള നാശനഷ്‌ടങ്ങളും കർഷകർക്ക് സംഭവിച്ച സാമ്പത്തിക നഷ്ടങ്ങളും സംബന്ധിച്ച് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ ജില്ല കലക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകി. വാഴ, റബർ, കിഴങ്ങ് വർഗങ്ങൾ, കപ്പ, തെങ്ങ്, കുരുമുളക്, ഇഞ്ചി, വെറ്റില, കമുക്, കരിമ്പ്, ചക്ക എന്നീ പ്രധാന വിളകളാണ് ഏറ്റവും കൂടുതൽ നശിച്ചത്.
പ്രളയമൊഴിഞ്ഞ പമ്പ. റാന്നി ഇടക്കുളം ഭാഗത്തുനിന്നുള്ള ദൃശ്യം
ഓണത്തോടനുബന്ധിച്ച് വിളവെടുപ്പ് ലക്ഷ്യമിട്ട് കുടുംബശ്രീ യൂനിറ്റുകളും മറ്റും നടത്തിവന്ന പൂക്കൃഷിക്കും വ്യാപകമായ നാശമുണ്ടായി. ഓണ വിപണിയിലെത്തേണ്ട ഏത്തവാഴക്കുലകളും പലയിടങ്ങളിലായി നശിച്ചു. വെള്ളം കയറിയും ഏത്തവാഴകൾക്ക് വ്യാപകമായ നാശമുണ്ടായി. പടിഞ്ഞാറൻ മേഖലയിൽ ദിവസങ്ങളായി തുടരുന്ന വെള്ളക്കെട്ടിലായ ഏത്തവാഴകളും നശിച്ചുതുടങ്ങി. പന്തളം ഫാമിൽ വെള്ളം കയറി അഞ്ച് എച്ച്.പി മോട്ടോർ, അഞ്ച് ഏക്കറിലെ കരിമ്പ് കൃഷി, പതിനായിരത്തോളം പാകിയ വിത്ത് തേങ്ങകൾ, 6750 ടിഷ്യൂ കൾച്ചർ വാഴ തൈകൾ, 34500 പച്ചക്കറി തൈകൾ എന്നിവയും നശിച്ചു.
പുല്ലാട് പ്രവർത്തിക്കുന്ന സ്‌റ്റേറ്റ് സീഡ് ഫാമിൽ 300 കുരുമുളക് വള്ളികൾ, 01. ഹെക്ടറിലെ ചെണ്ടുമല്ലി, ഉദ്യാന സസ്യങ്ങൾ, 0.2 ഹെക്ടറിലെ കിഴങ്ങ് വിളകൾ, 0.6 ഹെക്ടറിലെ വാഴ, 0.4 ഹെക്ടറിലെ പച്ചക്കറി കൃഷി, 3.2 ഹെക്ടറിലുള്ള നെൽകൃഷി എന്നിവയും വെള്ളം കയറി അഴുകിയതായി ഫാം ഓഫിസർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. തിരുവല്ല ബ്ലോക്ക് പരിധിയിലെ വിവിധ പാടശേഖരങ്ങളിലായി ഒരു മോട്ടർഷെഡ്, 26 എസ്.വി.എ.എഫ്, 22 പെട്ടിപ്പറ മോട്ടർ, ഒരു പമ്പ് സെറ്റ്, മീറ്റർ ബോർഡ് - 1, പെട്ടിപ്പറ-2 എന്നിവയും വെള്ളം കയറി നശിച്ചവയിൽപെടും.
പത്തനംതിട്ട: പമ്പയിൽ ജലനിരപ്പ് താഴ്ന്നിട്ടും വെള്ളമിറങ്ങാതെ ആറന്മുള പുഞ്ച. വിമാനത്താവളത്തിനായി ലക്ഷ്യമിട്ടിരുന്ന പ്രദേശങ്ങളടക്കം പമ്പ കരകവിഞ്ഞെത്തിയ വെള്ളം നിറഞ്ഞ് കായൽപോലെ പരന്നുകിടക്കുകയാണ്. പുഞ്ചയിലെ സംഭരണിയാണ് ആറന്മുളയിലെയും പടിഞ്ഞാറൻ മേഖലയിലെയും പ്രളയക്കെടുതികളെ ഒരുപരിധിവരെ തടയുന്നത്. പുഞ്ചക്ക് ഉൾക്കൊള്ളാവുന്നതിലുമധികം വെള്ളം എത്തുമ്പോഴാണ് തീരംവിട്ട് പ്രളയം വഴിമാറുക.
2018ലെ പ്രളയകാലത്തും കുട്ടനാടിനെ രക്ഷിച്ചത് ആറന്മുള പാടശേഖരമായിരുന്നു. ആറന്മുള പുഞ്ച 1500 ഏക്കർ വിസ്തൃതി വരുമെങ്കിൽ ഇതിനോട് ചേർന്നുകിടക്കുന്ന നീർവിളാകം പുഞ്ചയും പമ്പക്ക് മറുകരയിലുള്ള പൂഴിക്കുന്ന്-വെള്ളങ്ങൂർ പാടശേഖരവും പൂവത്തൂർ ചെമ്പിൽ കണ്ടവും പടമണ്ണും നെല്ലിക്കൽ കോയിപ്രം വയലേലകളും 6000 ഏക്കറിലധികമുണ്ട്.
പുഞ്ചയും പാടശേഖരങ്ങളും തരിശുകിടക്കുകയാണ്. വലിയ അളവിൽ പ്രളയ ജലത്തെ ഇവ ഏറ്റെടുത്തതിനാലാണ് കെടുതികൾ ഒഴിഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.