പത്തനംതിട്ട: അന്തിമ വോട്ടര്‍ പട്ടിക ജനുവരി അഞ്ചിന് പ്രസിദ്ധീകരിക്കുമെന്ന് കലക്ടര്‍ ഡോ.ദിവ്യ എസ്. അയ്യര്‍ പറഞ്ഞു. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും ഉദ്യോഗസ്ഥരുമായി നടത്തിയ തെരഞ്ഞെടുപ്പ് സംബന്ധിച്ച യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
കരട് വോട്ടര്‍പട്ടിക ഒക്ടോബര്‍ 17ന് പ്രസിദ്ധീകരിക്കും. ഡിസംബര്‍ 26 നുള്ളില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച ആക്ഷേപങ്ങള്‍ സമര്‍പ്പിക്കാം. തുടര്‍ന്ന് ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഓരോ ജില്ലയിലും നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇലക്ഷന് കമീഷന് കൃത്യമായ രീതിയില്‍ അവലോകനം ചെയ്യും. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പ് ജോലികളില്‍നിന്ന് ഇത്തവണ ഒഴിവാക്കണമെന്ന് ഇലക്ഷന് കമീഷന്റെ നിർദേശമുണ്ട്.
എ.ബി.സി.ഡി കാമ്പയിന്റെ ഭാഗമായി പട്ടികവര്‍ഗ സങ്കേതങ്ങളില്‍ വോട്ടര്‍ ഐ.ഡി കാര്‍ഡ് കൊടുക്കുന്ന പ്രവൃത്തികള്‍ 95 ശതമാനം പൂര്‍ത്തീകരിച്ചുവെന്നും കലക്ടര്‍ പറഞ്ഞു. പോളിങ് ബൂത്തുകളിലെ സൗകര്യങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇലക്ഷന് വെയര്‍ ഹൗസിന്റെ നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞു.
പട്ടികവര്‍ഗ സങ്കേതങ്ങളിലുള്ളവര്‍ക്ക് വോട്ടര്‍ ഐ.ഡി ലഭ്യമാക്കുന്ന പ്രവൃത്തി 100 ശതമാനത്തിലേക്ക് എത്തിക്കുന്നതിനായി അവസാനഘട്ടത്തില്‍ ഒരു പ്രത്യേക കാമ്പയിന് കൂടി സംഘടിപ്പിക്കും.
ബൂത്ത് ലെവല്‍ ഓഫിസര്‍മാരും ബൂത്ത് ലെവല്‍ ഏജന്റുമാരും തമ്മില്‍ കൃത്യമായ ആശയവിനിമയം നടത്തണമെന്നും 18 വയസ്സ് പൂര്‍ത്തിയായ എല്ലാവരേയും വോട്ടര്‍പട്ടികയില്‍ ചേര്‍ക്കണമെന്നും കലക്ടര്‍ പറഞ്ഞു.
ജില്ലകളിലെ ചില പ്രദേശത്തെ തെരഞ്ഞെടുപ്പ് ബൂത്തുകള്‍ മാനദണ്ഡം നോക്കാതെയും അശാസ്ത്രീയമായും നിശ്ചയിച്ചത് വോട്ടര്‍മാര്‍ക്ക് പ്രയാസമാകുമെന്നും വോട്ട് ചെയ്യാന്‍ പോകുന്നവര്‍ കിലോമീറ്ററുകള്‍ യാത്ര ചെയ്ത് ബുദ്ധിമുട്ടുന്നതായ പരാതി ഉണ്ടായാൽ പരിശോധിക്കുമെന്നും കലക്ടര്‍ പറഞ്ഞു. ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ രാജലക്ഷ്മിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.