കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസും
വീണ ജോര്‍ജും ജനങ്ങൾക്കൊപ്പം പാലത്തിലൂടെ
പാലങ്ങളെ ടൂറിസ്റ്റ് കേന്ദ്രങ്ങളാക്കും -മന്ത്രി മുഹമ്മദ് റിയാസ്
പത്തനംതിട്ട: പാലങ്ങളെ വിനോദസഞ്ചാര കേന്ദ്രങ്ങളാക്കി മാറ്റുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ജനങ്ങളെ ആകര്‍ഷിക്കുന്ന വിധം ദീപാലങ്കാരം നടത്തി പാലങ്ങളെ ആകർഷകമാക്കുമെന്നും ആറന്മുള നിയോജക മണ്ഡലത്തിലെ കരിയിലമുക്ക് പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കവെ അദ്ദേഹം പറഞ്ഞു. പൊതുമേഖല - സഹകരണ - സ്വകാര്യ സ്ഥാപനങ്ങളെ കോര്‍ത്തിണക്കി ഈ വര്‍ഷം 50 പാലങ്ങളില്‍ ദീപാലങ്കാരം നടത്തും.
കായംകുളം, ബേപ്പൂര്‍ മണ്ഡലങ്ങളിലെ രണ്ടു പാലങ്ങള്‍ ദീപങ്ങളാൽ അലങ്കരിച്ചത് വിജയകരമായിരുന്നു. വിദേശ രാജ്യങ്ങളില്‍ പാലങ്ങള്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരത്തില്‍ കേരളത്തിലെയും പാലങ്ങളെ മാറ്റിത്തീർക്കും. പൊതു രൂപകൽപന നയം തയാറാക്കി പാലങ്ങളുടെ താഴെഭാഗത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സ്ഥലം പാര്‍ക്കുകളോ സ്കേറ്റിങ് പോലെയുള്ള ആവശ്യങ്ങള്‍ക്കോ ഉപയോഗപ്പെടുത്തും. ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം 489 കോടി 49 ലക്ഷം രൂപയുടെ നിർമാണ പ്രവൃത്തികളിലൂടെ 35 പാലങ്ങള്‍ പൂര്‍ത്തീകരിച്ചു.
രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ 1208 കോടി രൂപയുടെ 140 പാലങ്ങളുടെ നിർമാണം പുരോഗമിക്കുകയാണ്. 85 പാലങ്ങളുടെ പ്രവൃത്തികള്‍ക്ക് 782 കോടി 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിച്ചു.
bകോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ്, ജില്ല പഞ്ചായത്ത് അംഗം ജിജി മാത്യു, കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് അംഗം അനീഷ് കുന്നപ്പുഴ, കോയിപ്രം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനിലകുമാരി, ഓമനക്കുട്ടന്, കെ.എസ്.ഐ.ഇ ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളായ ചെറിയാന് പോളച്ചിറക്കല്‍, വിക്ടര്‍ ടി.തോമസ്, മനോജ് മാധവശ്ശേരി, പി.സി. സുരേഷ് കുമാര്‍, സ്വാഗതസംഘം ചെയര്മാന് ബിജു വര്‍ക്കി, പൊതുമരാമത്ത് പാലം വിഭാഗം ആലപ്പുഴ എക്സിക്യൂട്ടിവ് എൻജിനീയര്‍ വി.ഐ. നസിം, അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയര്‍ പൊതുമരാമത്ത് പാലം സി.ബി. സുഭാഷ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.