മോഷണം നടന്ന കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽനിന്ന് വിരലടയാള വിദഗ്ധർ തെളിവ് ശേഖരിക്കുന്നു

കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ മോഷണം

അടൂർ: ക്ഷേത്രത്തിലെ വഞ്ചികൾ കുത്തിത്തുറന്നും ഓഫിസ് മുറികളുടെ വാതിലുകളും അലമാരകളും തകർത്തും സ്വർണവും പണവും ഉൾപ്പെടെ ഒരു ലക്ഷത്തിലേറെ രൂപയുടെ മോഷണം. അടൂർ മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് ശനിയാഴ്ച പുലർച്ചയോടെ മോഷണം നടന്നത്.

ശനിയാഴ്ച പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ശാന്തിയും ജീവനക്കാരുമാണ് മോഷണം നടന്നതിന്റെ ലക്ഷണങ്ങൾ ആദ്യം കണ്ടത്. ഓഫിസ് അലമാരയിൽ സൂക്ഷിച്ചിരുന്ന 30,000 രൂപയും രണ്ട് ഗ്രാം വീതം തൂക്കമുള്ള എട്ട് സ്വർണത്താലികളുമാണ് നഷ്ടപ്പെട്ടത്. ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്ന പത്ത് വഞ്ചികളും കുത്തിത്തുറന്നു. വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന സഹായനിധി വഞ്ചിയും കുത്തിപ്പൊളിച്ച് പണം കവർന്നു. ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങൾ നടന്നതിനാൽ വഞ്ചിയിലെ പണം എടുത്തിരുന്നില്ല.

ഓഫിസ് മുറിയിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വി കാമറകളുടെ ദൃശ്യങ്ങൾ സൂക്ഷിച്ചിരുന്ന ഡി.വി.ആറും മോഷ്ടാക്കൾ കൊണ്ടുപോയി. ഡി.വി.ആറിന്റെ വയറുകൾ വലിച്ചുപൊട്ടിച്ച നിലയിലാണ് കണ്ടെത്തിയത്. വഞ്ചികളിൽനിന്ന് ലഭിച്ച പണം ഉൾപ്പെടെ മൊത്തം ഒരു ലക്ഷത്തിലേറെ രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക നിഗമനം.

ഒന്നിലധികം പേർ ചേർന്നാണ് മോഷണം നടത്തിയതെന്നാണ് പൊലീസിന്റെ സംശയം. ശനിയാഴ്ച ക്ഷേത്രത്തിൽ വിവാഹച്ചടങ്ങുകൾ നടക്കുന്നതിനാൽ ശനിയാഴ്ച പുലർച്ച 12.15 വരെ പന്തൽ ജോലിക്കാർ ക്ഷേത്രപരിസരത്തുണ്ടായിരുന്നു. ഇവർ പോയതിനുശേഷമാകാം മോഷണം നടന്നതെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

ക്ഷേത്രപരിസരത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ ഒരു ഹെൽമറ്റും കണ്ടെത്തിയിട്ടുണ്ട്. അടൂർ പൊലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. അന്തിച്ചിറ ജങ്ഷനിലെയും സമീപപ്രദേശങ്ങളിലെയും സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Theft at Kottoor Bhagavathy Temple

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.