കോട്ടായി: ഒരു കാലത്ത് കർഷകന്റെയും കർഷക ഭവനങ്ങളുടെയും പ്രൗഢിയായിരുന്ന വൈക്കോലിന് നാട്ടിൻ പുറങ്ങളിൽ ആവശ്യക്കാരില്ലെങ്കിലും മറ്റു പ്രദേശങ്ങളിലേക്ക് കയറ്റിപോകുന്നത് കർഷകർക്ക് ആശ്വാസമാകുന്നു. രണ്ടാംവിള കൊയ്തു കഴിഞ്ഞതോടെ വൈക്കോലിന് പതിവിൽ കവിഞ്ഞ ഡിമാൻറ് വർധിച്ചിട്ടുണ്ട്. ഒരു കെട്ട് വൈക്കോലിന് 65 മുതൽ 80 രൂപ വരെ കർഷകർക്ക് ലഭിക്കുന്നുണ്ട്. കോട്ടായി, പെരിങ്ങോട്ടു കുറുശ്ശി, മാത്തൂർ കുത്തനൂർ എന്നിവിടങ്ങളിലാണ് രണ്ടാംവിള നെൽകൃഷിയുടെ വിളവെടുപ്പ് പൂർത്തിയായത്.
കൊയ്ത്തു യന്ത്രത്തോടൊപ്പം വൈക്കോൽ ചുരുളാക്കുന്ന യന്ത്രവും എത്തിയതും ആശ്വാസമായി. വൈക്കോൽ കെട്ടാക്കാൻ ഒരു കെട്ടിന് 35 രൂപയാണ് ഈടാക്കുന്നത്. വേനൽ മഴ ഇല്ലാത്തതിനാൽ വൈക്കോൽ നനയാതെ പാടശേഖരങ്ങളിൽ നിന്നുതന്നെ വിൽക്കാനായതും സഹായകമായതായി കർഷകർ പറയുന്നു. ഒരേക്കർ നെൽകൃഷിയിൽനിന്ന് ശരാശരി 80 കെട്ട് വരെ വൈക്കോൽ ലഭിക്കും. വൈക്കോൽ സംഭരിക്കാൻ പ്രത്യേക ഏജന്റുമാരുണ്ട്. അവർ പാടശേഖരങ്ങളിൽ നിന്നും വൈക്കോൽ സംഭരിച്ച് ലോറികളിലും മറ്റും കയറ്റി കോഴിക്കോട്, കണ്ണൂർ മലപ്പുറം ഭാഗത്തെ ഫാമുകളിലേക്ക് കൊണ്ടുപോകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.