വിയ്യൂർ അതിസുരക്ഷ ജയിൽ പ്രവർത്തനങ്ങൾക്കെതിരെ എൻ.ഐ.എ കോടതി

* കോടതിക്ക് പ്രത്യേക അധികാരങ്ങളില്ല * അനാവശ്യ ദേഹപരിശോധന പാടില്ലെന്നും നിർദേശം * രൂപേഷിനെ തൽക്കാലം സെൻട്രൽ ജയിലിൽനിന്ന് മാറ്റരുത് തൃശൂർ: വിയ്യൂർ അതിസുരക്ഷ ജയിലിൻെറ പ്രവർത്തനങ്ങൾക്കെതിരെ എൻ.ഐ.എ കോടതി വിമർശനം. ജയിൽ വകുപ്പിനെയും കോടതി വിമർശിച്ചു. മാവോവാദി നേതാവ് രൂപേഷ് നൽകിയ ഹരജിയിലാണ് നിരീക്ഷണം. അതിസുരക്ഷ ആവശ്യമുള്ള തടവുകാരനെന്ന നിലയിൽ രൂപേഷിനെ നേരത്തേ ഇവിടേക്ക് മാറ്റിയിരുന്നു. എൻ.ഐ.എ കോടതിയിൽ ഹരജി നൽകിയതിനെ തുടർന്ന് പിന്നീട് സെൻട്രൽ ജയിലിലാക്കി. അതിസുരക്ഷ ജയിലിനായി പ്രത്യേക നിയമ നിർമാണം നടത്താത്തതിനാൽ സാധാരണ ജയിലായി മാത്രമേ കാണാനാകൂ എന്ന് കോടതി വ്യക്തമാക്കി. സുരക്ഷയുടെ പേരിൽ ജയിലിൽ മാനുഷിക പരിഗണനയില്ലാത്ത പെരുമാറ്റമോ മനുഷ്യാവകാശ ലംഘനമോ ഉണ്ടാകരുതെന്ന് ജഡ്ജി പി. കൃഷ്ണകുമാർ ഉത്തരവിൽ നിർദേശിച്ചു. ജയിലിൽ മനുഷ്യാവകാശ ലംഘനവും സുരക്ഷയുടെ പേരിൽ കടുത്ത മാനസിക, ശാരീരിക പീഡനവും നടക്കുന്നതായി കാണിച്ചാണ് രൂപേഷ് ഹരജി നൽകിയത്. ഇതിൽ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയാണ് ഒരുതവണ വിചാരണക്ക് ഹാജരായത്. കേസുകളുമായി ബന്ധപ്പെട്ട് പുറത്ത് കൊണ്ടുപോകുമ്പോഴും തിരികെയെത്തിക്കുമ്പോഴും പരസ്യമായി വസ്ത്രമഴിച്ചുൾപ്പെടെ ദേഹപരിശോധന നടത്തുന്നതും ശൗചാലയത്തോട് ചേർന്നും കാമറ സ്ഥാപിച്ചതും രൂപേഷ് കോടതിയെ അറിയിച്ചിരുന്നു. തടവുകാരുടെ കക്കൂസും കുളിമുറിയും മറയ്ക്കുന്ന വിധത്തിലാണ് കാമറ സജ്ജീകരിച്ചതെന്നും നിരോധിത വസ്തുക്കൾ കടത്തുന്നുണ്ടോയെന്ന പരിശോധന മാത്രമാണ് നടത്തുന്നതെന്നുമാണ് ജയിൽ വകുപ്പ് നൽകിയ മറുപടി. എന്നാൽ, ഈ വാദം കോടതി തള്ളി. അതിസുരക്ഷയിൽ കോടതിയിലെത്തിച്ച് തിരികെ കൊണ്ടുവരുന്ന അന്തേവാസിക്ക് നിരോധിത വസ്തുക്കൾ എവിടെനിന്ന് കിട്ടുെമന്നായിരുന്നു ചോദ്യം. കുളിമുറിയും കക്കൂസും മറയ്ക്കുന്ന വിധത്തിലല്ല, ആ ഭാഗം വരാത്ത വിധം കാമറ ഘടിപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. സാധാരണ ജയിലിൽ അന്തേവാസികൾക്ക് ലഭ്യമാകുന്ന സൗകര്യങ്ങൾ ഇവിടെ നൽകണമെന്നും രൂപേഷിനെ മറ്റൊരു ഉത്തരവ് വരെ സെൻട്രൽ ജയിലിൽനിന്ന് മാറ്റരുതെന്നും ഉത്തരവിൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.