ksrtc package===ബസുകൾ വലുതായതോടെ പാകമാകാതെ കെ.എസ്.ആർ.ടി.സ്റ്റാൻഡ് 

കോഴിക്കോട്: തുറന്ന് കൊടുത്തതു മുതൽ പരാതികളുയരുന്ന കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ  ഏറ്റവുമൊടുവിൽ അകപ്പെട്ടത് പുത്തൻ സ്വിഫ്റ്റ് ബസ്. സാധാരണ ബസുകൾ പോലും കയറാൻ ബുദ്ധിമുട്ടുന്ന ഇവിടെ ആധുനിക രീതിയിലുള്ള എ.സി.ബസുകൾ കയറ്റാൻ കുറച്ചൊന്നുമല്ല ഡ്രൈവർമാർ പണിപ്പെടുന്നത്. കാലം മാറുമ്പോൾ ബസുകളും വലുതാവുമെന്ന ദീർഘവീക്ഷണമില്ലാതെ പണിത സ്റ്റാൻഡിൽ വോൾവോ, സ്കാനിയ തുടങ്ങിയ മൾട്ടിആക്സിൽ വണ്ടികളും ലോഫ്ലോർ, സ്വിഫ്റ്റ് ബസുകളും കയറ്റാൻ വലിയ പ്രയാസമാണ്. പടിഞ്ഞാറെ കവാടം വഴി മാത്രമാണ് ഇത്തരം വണ്ടികൾ അകത്തേക്കും തിരിച്ചും കടത്തിവിടുന്നത്. കിഴക്ക് ഭാഗം കവാടത്തിലിറങ്ങിയാൽ അടി തട്ടുമെന്നുറപ്പാണ്. ഈയിടെ കവാടത്തിൽ കുടുങ്ങിയ കർണാടകയുടെ മൾട്ടിആക്സിൽ ബസുകളിലൊന്ന് ക്രെയിൻ എത്തിയാണ് പുറത്തെടുത്തത്. ഏറ്റവും പുതിയ സ്റ്റാൻഡായിട്ടും സംസ്ഥാനത്തെ മറ്റ് സ്റ്റാന്‍റുകളിലൊന്നുമില്ലാത്ത ബുദ്ധിമുട്ടാണ് കോഴിക്കോട് സ്റ്റാൻഡിൽ വണ്ടി കയറ്റാനെന്നാണ് ജീവനക്കാരുടെ പരാതി. സാധാരണ ബസുകളിൽനിന്ന് ഭിന്നമായി ലക്ഷ്വറി ബസുകളിൽ മികച്ച ഷോക്അബ്സോർബറുകളായതിനാൽ ഉലയുന്നത് സാധാരണമാണ്. വീതിയില്ലാത്ത കോൺക്രീറ്റ് കാലുകൾക്കിടയിൽ തൂണുകളുടെ സംരക്ഷണത്തിനായി പണിത ഇരുമ്പ് വളയങ്ങളിൽ ബസുകളുടെ ബോഡി തട്ടുന്നത് സ്ഥിരമാണ്. ഇത്തരം വളയങ്ങളിലൊന്നിൽ തട്ടി ഗ്ലാസ് പൊട്ടാതെ പുറത്ത് പോവാനാവാത്ത വിധമാണ് വെള്ളിയാഴ്ച സ്വിഫ്റ്റ് ബസ് കുടുങ്ങിയത്. കോൺക്രീറ്റ് തൂണുകൾ മിക്കതും ബസ് തട്ടി പൊളിഞ്ഞിട്ടുമുണ്ട്. ആധുനിക ബസുകളുടെ മുൻവശത്തേക്ക് തള്ളി നിൽക്കുന്ന വലിയ സൈഡ്മിററുകളും തൂണിൽ തട്ടി പൊളിയുന്നത് സ്ഥിരമാണ്. ബസുകൾ നിർത്തിയിടുന്നതും പ്രശ്നം വെള്ളിയാഴ്ച സ്റ്റാൻഡിൽ കുടുങ്ങിയത് ട്രിപ്പ് കഴിഞ്ഞ് നിർത്തിയിട്ട ബസാണ്. ബസുകളെല്ലാം മാവൂർറോഡിൽ തന്നെ നിർത്തുന്നത് വലിയ തിരക്കിനിടയാക്കുന്നു. രാത്രി കവാടങ്ങളിൽ പോലും ബസ് നിർത്തിയിടുന്നത് പതിവാണ്. പേരിന് മാത്രം സൗകര്യമുള്ള സ്റ്റാൻഡിൽ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട് ഡിപ്പോയിലെ വണ്ടികൾ പാവങ്ങാട് ഡിപ്പോയിൽ കൊണ്ടു പോയായിരുന്നു ആദ്യഘട്ടങ്ങളിൽ നിർത്തിയിരുന്നത്. എന്നാൽ, ഇപ്പോൾ മാവൂർ റോഡിൽ തന്നെയാണ് ഭൂരിഭാഗവും നിർത്തുന്നത്. പാവങ്ങാട് വരെ ഓടാനുള്ള ചെലവാണ് മുഖ്യകാരണം. പാവങ്ങാട്ടേക്ക് ആളെ കയറ്റി ഓടിയിരുന്നുവെങ്കിലും ആളില്ലാത്തതിനാലും ജീവനക്കാരുടെ വൈമുഖ്യവും കാരണം അത് ക്രമേണ നിന്നു. കെ.എസ്.ആർ.ടി.സി സമുച്ചയത്തോട് ചേര്‍ന്ന് 250 കാറുകള്‍ക്കും 600 ഇരു ചക്രവാഹനങ്ങള്‍ക്കും പാർക്കിങ് സൗകര്യമൊരുക്കിയപ്പോൾ വെറും 40 ബസുകൾക്കാണ് പാര്‍ക്കിങ് സൗകര്യമുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.