കോഴിക്കോട്: ജനജീവിതത്തെ സാരമായി ബാധിക്കുന്ന ഫയലുകൾ തീർപ്പാക്കാതെ വെച്ചുതാമസിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കോർപറേഷൻ കൗൺസിൽ യോഗത്തിൽ രൂക്ഷവിമർശനം. ഇത്തരം ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന കാര്യത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും വകുപ്പു മേധാവിമാരും ഒറ്റക്കെട്ടായ നിലപാടെടുത്തു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. എന്നാൽ, വിഷയം പരിശോധിച്ച് വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ തുടർനടപടി സ്വീകരിക്കുമെന്ന് മേയർ ഒ. സദാശിവൻ പറഞ്ഞു.
അജൈവമാലിന്യം ശേഖരിക്കുന്നതിന് വാങ്ങിയ സി.എൻ.ജി വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതുമായി ബന്ധപ്പെട്ട അജണ്ടയിൽ പ്രതിപക്ഷ അംഗം കെ.സി. ശോഭിതയാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥ ചർച്ചയാക്കിയത്. സി.എൻ.ജി വാഹനങ്ങൾ തകരാറിലായതിനാൽ നാലുമാസമായി പാറോപ്പടി, മലാപ്പറമ്പ്, ചേവരമ്പലം വാർഡുകളിലെ മാലിന്യനീക്കം നിലച്ചിരിക്കുകയാണ്. 6000 രൂപയുടെ അറ്റകുറ്റപ്പണിയാണ് വാഹനത്തിനുള്ളത്. നവംബർ 15നാണ് വാഹനം കേടായത്. 18ന് വാഹനത്തിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ നടപടി പൂർത്തിയാക്കി. ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥൻ ഒന്നരമാസം ഫയലിൽ നടപടി സ്വീകരിച്ചില്ലെന്ന് ശോഭിത ചൂണ്ടിക്കാട്ടി. ഇതോടെ മാലിന്യം പ്രദേശത്ത് കുന്നുകൂടിയ അവസ്ഥയാണ്.
ജനങ്ങളെ ബാധിക്കുന്ന പല വിഷയങ്ങളും തന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്ന നിലപാട് സ്വീകരിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും അവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും സൂപ്രണ്ടിങ് എൻജിനീയർ കെ.എൻ ബിജോയി വ്യക്തമാക്കി. ഗുരുതരവീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പൻഡ് ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഷമീൽ തങ്ങൾ വ്യക്തമാക്കി. കോർപറേഷൻ സെക്രട്ടറിയുടെയും ഹെൽത്ത് ഓഫിസറുടേയും യോഗം ചേർന്ന് ഏത് വിഭാഗമാണ് റിപ്പയറിങ് നടത്തേണ്ടതെന്ന് വിശദമാക്കി നൽകിയിരുന്നതായും നടപടി സ്വീകരിക്കാത്തത് ഗൗരവമായ വിഷയമാണെന്ന് മേയർ വ്യക്തമാക്കി.
അലോപ്പതി ഫാർമസിസ്റ്റ് തസ്തികയിൽ താൽക്കാലികമായി നിയമിച്ചയാളുടെ കാലാവധി ആഗസ്റ്റ് ആറിന് അവസാനിച്ചിട്ടും ദിവസവേതനാടിസ്ഥാനത്തിൽ തുടരാൻ അനുവദിച്ചതിലും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന് ഷമീൽ തങ്ങൾ പറഞ്ഞു. ഫയുലകൾ തീർപ്പ് കൽപിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് കാലതാമസമുണ്ടായിട്ടുണ്ടെന്ന് കോർപറേഷൻ സെക്രട്ടറി എൻ.കെ. ഹരീഷും വ്യക്തമാക്കി. എന്നാൽ, കോർപറേഷനിലെ 30 ശതമാനം ജീവനക്കാരെ എസ്.ഐ.ആറുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുകയാണെന്ന് സെക്രട്ടറി ഹരീഷ് ചൂണ്ടിക്കാട്ടി. ഓഫിസ് ജോലിയല്ലാതെ മറ്റുപല ജോലികളും ജീവനക്കാർക്ക് ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കുടിവെള്ളം കിട്ടാത്തതും പൈപ്പ് പൊട്ടുന്നതുമായ പ്രശ്നങ്ങൾ എസ്.എം. തുഷാര, ടി.എസ്. ഷിംജിത്, ഫസ്ന ഷംസുദ്ദീൻ എന്നിവർ കൗൺസിലിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. കുടിവെള്ളം പാഴാകുന്നത് സംബന്ധിച്ച് വാട്ടർ അതോറിറ്റി ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്ന് മേയർ അറിയിച്ചു.
നഗരത്തിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാൻ ഫീഡിങ് സ്പോട്ടുകൾ കണ്ടെത്താൻ കൗൺസിൽ തീരുമാനം. അനുയോജ്യ സ്ഥലങ്ങൾ കണ്ടെത്തി ബോർഡുകൾ സ്ഥാപിക്കും. കുട്ടികൾ കളിക്കുന്ന സ്ഥലങ്ങൾ, ആളുകൾ കൂടുതലുള്ള സ്ഥലങ്ങൾ, മുതിർന്നവരും കുട്ടികളും കടന്നുപോകുന്ന ഇടങ്ങൾ എന്നിങ്ങനെയുള്ള പ്രദേശങ്ങളിൽ അനുവദിക്കില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.