കൊതുക് ശല്യം രൂക്ഷമായ കുന്ദമംഗലം വയനാട് റോഡിൽ ഓടകളിൽ സ്‌പ്രേയിങ് നടത്തുന്നു
കുന്ദമംഗലം: രൂക്ഷമായ കൊതുക് ശല്യത്തിന്റെ ഭാഗമായി കുന്ദമംഗലം വയനാട് റോഡിലെ പൊതു ഓടകൾ കേന്ദ്രീകരിച്ച് ബുധനാഴ്ച ആരോഗ്യ വകുപ്പിന്റെയും കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്പ്രേയിങ് നടത്തി. അങ്ങാടിയിലെ വിവിധ സ്ഥലങ്ങൾ, കൊതുക് ശല്യം രൂക്ഷമായ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് സ്പ്രെയിങ് നടത്തിയത്. വ്യാഴാഴ്ചയും അങ്ങാടിയിലെ മറ്റ് സ്ഥലങ്ങളിൽ സ്പ്രെയിങ് നടത്തുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് പറഞ്ഞു. കൊതുക് ശല്യം കാരണം നാട്ടുകാരുടെ ദുരിതം ‘മാധ്യമം’ വാർത്തയാക്കിയിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും പിന്നീട് ആരോഗ്യവകുപ്പ് അധികൃതർ വ്യാപക പരിശോധന നടത്തുകയും സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ കുറച്ചു ആഴ്ചകളായി വയനാട് റോഡ്, കാരയിൽ, പുത്തലത്ത്, പൂളക്കാംപൊയിൽ, മുക്കം റോഡ് തുടങ്ങിയ ഇടങ്ങളിൽ കൊതുക് ശല്യം രൂക്ഷമാണ്. പ്രദേശത്തെ ദർശന റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാബുമോൻ, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ശ്രീബ പുൽക്കുന്നുമ്മൽ, വാർഡ് മെംബർ മിന്നത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ എൻ.എൻ. നെൽസൺ, സി.പി. അക്ഷയ് കുമാർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.