ചിങ്ങമാസത്തെ ചമയക്കാഴ്ചയായി തിരുനക്കരയിലെ ആനയൂട്ട്

കോട്ടയം: തിരുനക്കര മഹാദേവർ ക്ഷേത്രത്തിൽ 34ഓളം കരിവീരന്മാർ അണിനിരന്ന ആനയൂട്ടും ഗജമേളയും ആനപ്രേമികൾക്കും കാണികൾക്കും ചിങ്ങമാസത്തെ ചമയക്കാഴ്ചയായി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എൻ. അനന്തഗോപൻ ഭദ്രദീപം പകർന്ന് ആരംഭംകുറിച്ചു. തുടർന്ന് ഗജവീരൻ തിരുനക്കര ശിവന് മന്ത്രി വി.എൻ. വാസവൻ മധുരംനൽകി ഉദ്ഘാടനം ചെയ്തു. തന്ത്രി താഴമണ്‍മഠം കണ്ഠരര് മോഹനൻ മുഖ്യകാർമികത്വം വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ഉപദേശകസമിതി പ്രസിഡന്‍റ് ഗണേഷ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യമായാണ് ഇത്രയും ആനകൾ തിരുനക്കര ക്ഷേത്രത്തിൽ ആനയൂട്ടിന് ഒരുമിച്ചെത്തുന്നത്. തിരുനക്കര മഹാദേവ‍‍ൻെറ മാനസപുത്രനെന്നറിയപ്പെടുന്ന തിരുനക്കര ശിവന്‍ തന്നെയായിരുന്നു പ്രധാന ആകര്‍ഷണം. ശിവനെ ആനപ്രേമികൾ ആർപ്പുവിളികളോടെയാണ് എതിരേറ്റത്. ക്ഷേത്രമൈതാനത്തി‍ൻെറ വടക്കുഭാഗത്ത് പ്രത്യേകം തയാറാക്കിയ ബാരിക്കേഡിനുള്ളിലാണ് ആനകൾ അണിനിരന്നത്. നൂറുകണക്കിന് ആനപ്രേമികൾ ആനയൂട്ട് കാണുന്നതിനായി അതിരാവിലെ മുതൽ എത്തിയിരുന്നു. ആനയൂട്ട് സമര്‍പ്പിക്കാനും ഭക്തര്‍ക്ക് അവസരമുണ്ടായിരുന്നു. നാലമ്പലത്തിൽനിന്ന് തീർഥശുദ്ധി വരുത്തി കിഴക്കേനട വഴി ഇറങ്ങിവന്ന ഓരോ ആനകളെയും പൂരത്തിന് സമാനമായി സവിശേഷതകൾ വിളിച്ചുപറഞ്ഞാണ് മൈതാനത്തേക്ക് ആനയിച്ചത്. 29 കൊമ്പനാനകളും അഞ്ച് പിടിയാനകളും ആനയൂട്ടിൽ പങ്കെടുത്തു. ക്ഷേത്രോപദേശക സമിതിയാണ് സംഘടിപ്പിച്ചത്. ശക്തമായ ഗതാഗത നിയന്ത്രണമാണ് പൊലീസ് ഏർപ്പെടുത്തിയത്. സുരക്ഷ കാരണങ്ങളാൽ കിഴക്കേനടയിലൂടെ മാത്രമാണ് ഭക്തജനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.