മഴയിൽ കല്ലും മണ്ണും ഒഴുകിയെത്തി ഗതാഗതം പ്രതിസന്ധിയിലായ റോഡ്
കൊക്കയാർ: പഞ്ചായത്തിലെ മേലോരം - അഴങ്ങാട് റോഡ് അശാസ്ത്രീയ കൈതകൃഷി കാരണം പൂർണമായും തകർന്നു. പാരിസൺ ഗ്രൂപ്പിന്‍റെ ബോയ്സ് എസ്റ്റേറ്റിൽ പൈനാപ്പിൾ കൃഷിക്കായി വൻതോതിൽ മണ്ണ് ഇളക്കിയിരുന്നു. മഴ ശക്തമായതോടെ ഉരുൾപൊട്ടലിന് സമമായി റോഡിലേക്ക് മണ്ണ് ഒഴുകിയെത്തിയതാണ് റോഡ് തകരാൻ കാരണം.
മേലോരം, അഴങ്ങാട് മേഖലയിലെ ആയിരക്കണക്കിന് ആളുകളുടെ ഏക യാത്രാമാർഗമായ ഗ്രാമീണ റോഡിന്‍റെ പല ഭാഗങ്ങളിലും ടാറിളകി വലിയ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുകയാണ്.
കിലോമീറ്ററുകളോളം റോഡ് ഗതാഗത യോഗ്യമല്ലാതായതോടെ കാൽനടക്കാർക്കും ഇരുചക്ര വാഹനങ്ങൾക്കും ഉൾപ്പെടെ സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്.
അടിയന്തര സാഹചര്യങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലും കഴിയാതെ നാട്ടുകാർ വലയുന്നു.
നിയമവിരുദ്ധമായ മണ്ണിളക്കലിനെതിരെ പഞ്ചായത്ത്, വില്ലേജ് ഓഫിസുകളിലും പെരുവന്താനം പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.
മുൻവർഷങ്ങളിലും ഇതേ റോഡിന്‍റെ മറ്റു ഭാഗങ്ങളിൽ സമാന പ്രശ്നം ഉണ്ടായിരുന്നു.വിഷയത്തിൽ ശക്തമായ പ്രതിഷേധം ഉയർത്താനും റോഡ് പുനർനിർമിക്കുന്നതുവരെ സമരം ചെയ്യാനും പ്രദേശവാസികൾ കൂട്ടായ്മ രൂപവത്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.