തിരുനക്കര ക്ഷേത്രത്തിൽ ആനയൂട്ട് നാളെ

കോട്ടയം: ഞായറാഴ്ച തിരുനക്കര ക്ഷേത്രമുറ്റത്തെത്തിയാൽ കൺകുളിർക്കെ കരിവീരച്ചന്തം കാണാം. 35ലേറെ ആനകൾ പങ്കെടുക്കുന്ന ആനയൂട്ടാണ് ക്ഷേത്രമുറ്റത്ത് നടക്കുന്നത്. ആനച്ചന്തം മതിയാവോളം ആസ്വദിക്കാൻ മാത്രമല്ല, ആനയൂട്ട് സമർപ്പിക്കാനും ഭക്തർക്ക് അവസരമുണ്ടാകും. ആദ്യമായാണ് ഇത്രയധികം ആനകളെ പങ്കെടുപ്പിച്ച് ആനയൂട്ട് നടത്തുന്നത്. മഹാദേവന്‍റെ മാനസപുത്രനെന്നറിയപ്പെടുന്ന തിരുനക്കര ശിവൻ തന്നെയാണ് ആനയൂട്ടിന്‍റെ പ്രധാന ആകർഷണം. ഭാരത് വിനോദ്, കിരൺ നാരായണൻകുട്ടി, ഉഷശ്രീ ശങ്കരൻകുട്ടി, പുതുപ്പള്ളി സാധു, പാമ്പാടി സുന്ദരൻ, കീഴൂട്ട് വിശ്വനാഥൻ, കാഞ്ഞിരക്കാട്ട് ശേഖരൻ, ഉഷശ്രീ ദുർഗപ്രസാദ് തുടങ്ങി തലയെടുപ്പിലും ഗാംഭീര്യത്തിലും മുന്നിൽനിൽക്കുന്ന ആനകളാണ് ആനപ്രേമികൾക്ക് കാഴ്ചവിരുന്നൊരുക്കാനെത്തുന്നത്. ക്ഷേത്രോപദേശക സമിതിയാണ് ആനയൂട്ട് സംഘടിപ്പിക്കുന്നത്. രാവിലെ എട്ടിന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് അഡ്വ. എൻ. അനന്തഗോപൻ ഉദ്ഘാടനം ചെയ്യും. തന്ത്രി താഴമൺമഠം കണ്ഠരര് മോഹനര് കാർമികത്വം വഹിക്കും. മന്ത്രി വി.എൻ. വാസവനും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.