ശബരിമല നീലിമല പാത നവീകരണം പാതിവഴിയിൽ

-തീർഥാടനകാലം തുടങ്ങുംമുമ്പ് പണി തീർക്കുക അസാധ്യമാകും പത്തനംതിട്ട: നീലിമല വഴി ശബരിമലയിലേക്കുള്ള പാരമ്പര്യ പാത നവീകരണം പാതിവഴിയിൽ മുടങ്ങി. പമ്പ ചെളിക്കുഴി മുതൽ മരക്കൂട്ടം വരെയാണ് നവീകരിക്കുന്നത്. ഈ വഴിയിലെ കൽപടവുകൾ പൂർണമായും ഒഴിവാക്കി കരിങ്കല്ലുകൾ പാകുന്ന ജോലിയാണ് നിലച്ചത്. ഇതുവഴി മലകയറുന്നവർ ദുരിതം അനുഭവിക്കുകയാണ്. കൽപടവുകൾ പൊളിച്ചതിനാൽ മണ്ണും ചെളിയും മെറ്റലും പാതയിലുടനീളം കിടക്കുന്നു. ഇവ താണ്ടാനുള്ള കഷ്ടപ്പാടിനിടയിൽ പലർക്കും വീണ് പരിക്കേൽക്കുന്നുമുണ്ട്. വഴി സഞ്ചാരയോഗ്യമല്ലാതെ അപകടം നിറഞ്ഞ നിലയിലാണെങ്കിലും ഇതുവഴി ഭക്തർ പോകാതിരിക്കാൻ മുന്നറിയിപ്പുകളില്ല. മെറ്റലും പാറപ്പൊടികളും വഴിയിൽ നിരന്ന് കിടക്കുന്നതിനാൽ പലരും കാൽ തെന്നി വീഴുന്നു. പമ്പ മുതൽ സന്നിധാനം വരെ 2.7 കിലോമീറ്റർ പരമ്പരാഗത പാതയിൽ നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ കയറ്റം കുറച്ചാണ് നവീകരണം. നിലവിലുണ്ടായിരുന്ന കരിങ്കല്ല് പടികളും കോൺക്രീറ്റ് വഴിയും പൂർണമായും പൊളിച്ചുനീക്കി. മാർച്ചിലാണ് പാതയുടെ നവീകരണം തുടങ്ങിയത്. പടിക്കെട്ടുകൾ ഒഴിവാക്കി പാറ പാളികൾ നിരത്തി റോഡാക്കിമാറ്റുന്ന ജോലികളാണ് നടക്കുന്നത്. നീലിമല മുതൽ മരക്കൂട്ടംവരെ ഏറെക്കുറെ പൂർത്തിയായി. പമ്പ ചെളിക്കുഴി മുതൽ നീലിമലവരെ ഏറ്റവും ദുർഘടമായ ഭാഗത്താണ് പണിമുടങ്ങിയത്. പാത അപകട നിലയിലായതിനാൽ ഇതുവഴി ഭക്തരെ കടത്തിവിടാതിരിക്കാൻ ദേവസ്വം ബോർഡ് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. നവംബർ മധ്യത്തോടെ ശബരിമല തീർഥാടനകാലം തുടങ്ങും. ഇപ്പോഴത്തെ നിലയിലാണ് പണികൾ നടക്കുന്നതെങ്കിൽ നവംബറിനു മുമ്പ് പണി തീർക്കുക അസാധ്യമാകും. തിരക്കിട്ട് നടത്തുമ്പോൾ ഗുണനിലവാരം ഉറപ്പാക്കാതെ ഏതുവിധേനയും പണിതീർത്ത് കരാറുകാർ ബില്ലുമാറുന്നതാണ് ഇവിടത്തെ പതിവ് രീതി. കേന്ദ്ര സർക്കാറിന്റെ പിൽഗ്രിം ടൂറിസം പദ്ധതിയിൽ 11.75 കോടി രൂപ ചെലവഴിച്ചാണ് പാത നവീകരിക്കുന്നത്. അപ്പാച്ചിമേട് ഭാഗത്തെ കുത്തനെയുള്ള കയറ്റം കുറക്കും. പാതയുടെ ഒരുവശത്തു കൂടി അപ്പാച്ചിമേട് വരെ ആംബുലൻസിന് കടന്നു പോകാവുന്ന ഓഫ് ലൈൻ റോഡും ഒരുക്കുന്നുണ്ട്. തീർഥാടകർക്ക് വിശ്രമത്തിനും ആരോഗ്യ സുരക്ഷക്കും കൂടി പുതിയ പാതയിൽ സൗകര്യം ഏർപ്പെടുത്തും. പടം: PTG61 neelimala ശബരിമല നീലിമല പാതയിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.