ജില്ലയിൽ 400 ആഘോഷങ്ങളിലായി 1500 ശോഭായാത്രകൾ നടന്നു കോട്ടയം: ശ്രീകൃഷ്ണജയന്തിദിനത്തിൽ നഗരവീഥികൾ കീഴടക്കി ശോഭായാത്രകൾ. ഉണ്ണിക്കണ്ണൻമാരുടെ കുസൃതികളും ഗോപികമാരുടെ കളിചിരികളും കാഴ്ചക്കാർക്ക് കൗതുകമായി. ജില്ലയിൽ 400 ആഘോഷങ്ങളിലായി 1500 ശോഭായാത്രകൾ നടന്നു. പാറപ്പാടം വേളൂർ, അമ്പലക്കടവ്, തളിയില്‍കോട്ട, തെക്കുംഗോപുരം, പുതിയതൃക്കോവില്‍, പുത്തനങ്ങാടി, യൂനിയൻ ക്ലബ്, മുട്ടമ്പലം, ഓങ്കാരേശ്വരം, കോടിമത, ചുങ്കം, പനയക്കഴിപ്പ് എന്നിവിടങ്ങളിൽനിന്നുള്ള ശോഭായാത്രകൾ വാദ്യമേളങ്ങളുടെയും നിശ്ചലദൃശ്യങ്ങളുടെയും അകമ്പടിയോടെ കോട്ടയം സെൻട്രൽ ജങ്ഷനിൽ സംഗമിക്കുകയും അവിടെ നിന്ന് തിരുനക്കര മഹാദേവക്ഷേത്രസന്നിധിയിലേക്ക് ശ്രീകൃഷ്ണ-ഗോപിക വേഷങ്ങളുടെ നിറപ്പകിട്ടോടെ മഹാശോഭായാത്രയായി എത്തുകയും ചെയ്തു. റബർബോർഡ് ചെയർമാൻ ഡോ. സവാർ ധനാനിയ സംഗമം ഉദ്ഘാടനം ചെയ്തു. ബാലഗോകുലം സംസ്ഥാന ജനറൽ സെക്രട്ടറി കെ.എൻ. സജികുമാർ, വിനയ് ദിനു തെണ്ടുൽകർ എം.പി എന്നിവർ സംസാരിച്ചു. തുടർന്ന് ഉറിയടിയും അവിൽ പ്രസാദവിതരണവും നടന്നു. പൊൻകുന്നം, വൈക്കം, പാലാ, കടുത്തുരുത്തി, ചങ്ങനാശ്ശേരി പള്ളിക്കത്തോട്, കറുകച്ചാൽ, പുതുപ്പള്ളി, പാമ്പാടി, ഏറ്റുമാനൂർ തുടങ്ങിയ നഗരങ്ങളിലും മഹാശോഭായാത്രകൾ നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.