ന്യൂഡൽഹി: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷിക വേളയിൽ ജനാധിപത്യത്തിന്റെ മരണത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇഷ്ടിക ഓരോന്നായി എടുത്തുവെച്ച് ഒരുനൂറ്റാണ്ടുകൊണ്ട് നിർമിച്ച ഇന്ത്യയെ നമ്മുടെ കൺമുന്നിൽ തകർക്കുന്നതാണ് കാഴ്ച. സ്വേച്ഛാധിപത്യ ഭരണത്തെ ചോദ്യം ചെയ്യുന്നവരെ ആക്രമിക്കുന്നു, തല്ലിയൊതുക്കുന്നു, ജയിലിലാക്കുന്നു. കോൺഗ്രസിന്റെ ദേശവ്യാപക വിലക്കയറ്റ വിരുദ്ധ പ്രതിഷേധത്തിനു മുമ്പ് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ.
തൊഴിലില്ലായ്മയും അതിക്രമങ്ങളും ആരും ഉയർത്തിക്കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കുകയെന്ന ഒറ്റ അജണ്ട മാത്രമാണ് മോദി സർക്കാറിന്. ജനാധിപത്യമില്ലാത്ത രാജ്യത്ത് നാലുപേരുടെ സ്വേച്ഛാധിപത്യമാണ് നടക്കുന്നതെന്നും രാഹുൽ കുറ്റപ്പെടുത്തി.ജനാധിപത്യത്തിനും സൗഹാർദത്തിനുംവേണ്ടി പോരാടുന്നതു കൊണ്ടാണ് നെഹ്റു കുടുംബം ആക്രമിക്കപ്പെടുന്നത്. എല്ലാവർക്കും അക്കാര്യമറിയാം. ആർ.എസ്.എസിനെ കൂടുതൽ കൂടുതൽ ചെറുക്കുമ്പോൾ, അതിനൊത്ത് തനിക്കെതിരായ ആക്രമണം കൂടിവരുകയാണ്. ആക്രമിക്കട്ടെ, സന്തോഷം മാത്രം. പേടിപ്പിക്കാൻ ശ്രമിക്കാമെന്നല്ലാതെ ഉദ്ദേശിക്കുന്ന ഗുണമുണ്ടാകാൻ പോകുന്നില്ല -രാഹുൽ പറഞ്ഞു.
ഭോപാൽ: കോൺഗ്രസ് മുഖപത്രം നാഷനൽ ഹെറാൾഡിനായി ഭോപാലിൽ ഭൂമി അനുവദിച്ചതിൽ അന്വേഷണം നടത്താൻ ഉത്തരവിട്ട് മധ്യപ്രദേശ് സർക്കാർ. പത്രത്തിനനുവദിച്ച സ്ഥലത്ത് വാണിജ്യ സമുച്ചയങ്ങൾ നിലവിൽ വന്നത് ചട്ടലംഘനമാണെന്ന് സംസ്ഥാന നഗരഭരണ മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു. അന്വേഷണം നടക്കുകയാണെന്നും നിയമവിരുദ്ധമായി എന്തെങ്കിലും കണ്ടാൽ നടപടിയെടുക്കുമെന്നും സിങ് പറഞ്ഞു.
നാഷനൽ ഹെറാൾഡ് വിഷയത്തിൽ ഇ.ഡി നടപടികൾക്കെതിരെ കോൺഗ്രസ് പ്രതിഷേധം കടുപ്പിക്കുന്നതിനിടെയാണ് പുതിയ നീക്കവുമായി മധ്യപ്രദേശ് സർക്കാർ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.