സാറ അലി ഖാൻ

സാറാ അലി ഖാന് കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തണമെങ്കിൽ ഹിന്ദുമത വിശ്വാസം സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം; മുന്നറിയിപ്പ് നൽകി ക്ഷേത്രകമ്മിറ്റി ചെയർമാൻ

ലോകത്തിന്‍റെ പല ഭാഗങ്ങളിൽ നിന്നുമുള്ള വിശ്വാസികളും സഞ്ചാരികളും അനുദിനം സന്ദർശിക്കുന്ന രാജ്യത്തെ പ്രമുഖ ക്ഷേത്രങ്ങളാണ് കേദാർനാഥും ബദരീനാഥും. ജാതി മത വർഗ വ്യത്യാസമില്ലാതെ എല്ലാവരും ദർശനം നടത്തിയിരുന്ന ക്ഷേത്രത്തിൽ ഇനി അത് സാധ്യമല്ലെന്ന റിപ്പോർട്ടുകൾ രണ്ടു മാസം മുമ്പ് പുറത്തുവന്നിരുന്നു. ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന എല്ലാ അഹിന്ദുക്കളും ഇനി ഹിന്ദുമതത്തിലുള്ള വിശ്വാസം സ്ഥിരീകരിക്കുന്ന സത്യവാങ്മൂലം സമർപ്പിക്കണം എന്നാണ് ബദരിനാഥ്-കേദാർനാഥ് സംയുക്ത ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചിട്ടു​ള്ളത്.

അടുത്ത മാസം ആരംഭിക്കുന്ന തീർഥാടന സീസൺ മുതൽ പുതിയ നിയമം നടപ്പിലാക്കുമെന്നാണ് മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി വ്യക്തമാക്കിയത്. ഈ വാർത്തയോടൊപ്പം ആളുകൾ ആദ്യം ഓർത്തത് ബോളിവുഡ് നടി സാറ അലി ഖാനെയാണ്. നടൻ സൈഫ് അലി ഖാന്റെ മകളായ സാറ എല്ലാവർഷവും സ്ഥിരമായി ബദരി-കേദാർ ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ആളാണ്. ഇനി താരത്തിനും സത്യവാങ്മൂലം സമർപ്പിച്ചശേഷം മാത്രമെ ക്ഷേത്ര സന്ദർശനം സാധ്യമാവുകയുള്ളൂവെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദ്വിവേദി.

ഹിന്ദുമതത്തിലുള്ള തങ്ങളുടെ വിശ്വാസം വ്യക്തമാക്കുന്ന രേഖാമൂലമുള്ള തെളിവുകൾ സാറ ഉൾപ്പെടെ എല്ലാ സന്ദർശകരും നൽകണമെന്ന് ദ്വിവേദി വ്യക്തമാക്കി. പ്രാർഥനക്കായി ഏതെങ്കിലും ക്ഷേത്രം സന്ദർശിക്കുന്ന ഏതൊരു അഹിന്ദു ഭക്തനും ഈ നിയമം ഒരേപോലെ ബാധകമാകും. നടി സാറ അലി ഖാൻ കേദാർനാഥിൽ നടത്തുന്ന അടിക്കടിയുള്ള സന്ദർശനങ്ങളെ പരാമർശിച്ച് കൊണ്ട്, പുതിയ നിബന്ധന പാലിച്ചാൽ പ്രാർഥന നടത്താൻ നടിയെ അനുവദിക്കുമെന്ന് ദ്വിവേദി പറഞ്ഞു. 'സാറ അലി ഖാൻ സനാതന ധർമത്തോടുള്ള തന്റെ ഭക്തി പ്രകടിപ്പിക്കുകയും സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്താൽ, പ്രാർഥന നടത്താൻ ഞങ്ങൾ അവരെ അനുവദിക്കും'- ദ്വിവേദി വിശദീകരിച്ചു. പാരമ്പര്യം സംരക്ഷിക്കുന്നതിനാണ് ഈ നടപടിയെന്നാണ് ക്ഷേത്ര കമ്മിറ്റി ഉന്നയിക്കുന്ന വാദം.

Tags:    
News Summary - Badrinath Kedarnath temple committee says Sara Ali Khan must submit proof of faith as Sanatani to visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.