പശ്ചിമ ബംഗാളിൽ 15 ഐ.പി.എസ് ഉദ്യോഗസ്ഥരുടെ പുനർനിയമനം റദ്ദാക്കി കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷൻ; ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ നിയമിച്ച 15 മുതിർന്ന ഐ.പി.എസ് ഉദ്യോഗസ്ഥരുടെ ബദൽ നിയമനങ്ങൾ കേന്ദ്ര തെരെഞ്ഞെടുപ്പ് കമീഷൻ റദ്ദാക്കി. ഉദ്യോഗസ്ഥരെ തെരെഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലേക്ക് നിരീക്ഷകരായി നിയോഗിച്ചാണ് കമീഷൻ ഉത്തരവിറക്കിയത്. ബുധനാഴ്ച രാത്രി വൈകിയാണ് തെരെഞ്ഞെടുപ്പ് കമീഷന്റെ ഈ അപ്രതീക്ഷിത നടപടി.

കമീഷൻ നേരത്തെ തെരെഞ്ഞെടുപ്പ് ചുമതലകളിൽനിന്നും നീക്കിയ ഉദ്യോഗസ്ഥർക്ക് സംസ്ഥാന സർക്കാർ മറ്റു തസ്തികകളിൽ പുനർനിയമനം നൽകിയിരുന്നു. എന്നാൽ, സംസ്ഥാനത്തിനകത്ത് ഇവർ തുടരുന്നത് വോട്ടെടുപ്പ് പ്രക്രിയയെ സ്വാധീനിക്കാൻ ഇടയാക്കുമെന്ന ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികളുടെ പരാതിയിലാണ് കമീഷൻ നടപടി സ്വീകരിച്ചത്.

സംസ്ഥാന സർക്കാറുമായി ആലോചിക്കാതെ ഉദ്യോഗസ്ഥരെ കൂട്ടത്തോടെ മാറ്റിയതിനെതിരെ മുഖ്യമന്ത്രി മമത ബാനർജി രൂക്ഷമായ പ്രതിഷേധം രേഖപ്പെടുത്തി. ഇക്കാര്യത്തിൽ അതൃപ്തി അറിയിച്ച് മമത മുഖ്യ തെരെഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന് കത്തയച്ചിട്ടുണ്ട്. വോട്ടെടുപ്പ് നിഷ്പക്ഷമായി നടക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഉദ്യോഗസ്ഥരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റുന്നതെന്ന് കമീഷൻ വ്യക്തമാക്കി. തെരെഞ്ഞെടുപ്പിന് മുന്നോടിയായി കമീഷൻ ഇത്തരമൊരു ഉത്തരവിറക്കിയത് വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലും രണ്ടാം ഘട്ടത്തിൽ 142 മണ്ഡലങ്ങളും പോളിങ് ബൂത്തിലെത്തും. 

Tags:    
News Summary - Election Commission cancels re-appointment of 15 IPS officers in West Bengal; officers transferred out of the state

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.