ന്യൂഡൽഹി: കുട്ടികൾ സമൂഹ മാധ്യമങ്ങൾക്ക് അടിമപ്പെടുന്നതും അതുവഴിയുണ്ടാകുന്ന അപകടങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗത്തിന് പ്രായപരിധി ഏർപ്പെടുത്തുന്നത് ഗൗരവമായി പരിഗണിക്കാൻ പാർലമെന്ററി സമിതി ശിപാർശ. സമൂഹ മാധ്യമ നിയന്ത്രണത്തോടൊപ്പം എ.ഐ (നിർമിത ബുദ്ധി) ദുരുപയോഗം തടയാൻ സമഗ്രമായ നിയമനിർമാണം വേണമെന്നും, ഐ.ടി മന്ത്രാലയത്തിനായുള്ള പാർലമെന്ററി സമിതി തയാറാക്കിയ റിപ്പോർട്ടിൽ കേന്ദ്രത്തോട് ആവശ്യപ്പട്ടു. റിപ്പോർട്ട് തിങ്കളാഴ്ച ലോക്സഭയിൽ സമർപ്പിക്കുമെന്നാണ് സൂചന.
ഡീപ് ഫേക്ക് വിഡിയോകൾ, ഓഡിയോകൾ, സാമ്പത്തിക തട്ടിപ്പുകൾ എന്നിവക്കായി എ.ഐ ഉപയോഗം വർധിക്കുന്നത് സമിതി ചൂണ്ടിക്കാട്ടി. നിലവിൽ ഐ.ടി നിയമത്തിന്റെയും ഭാരതീയ ന്യായ സംഹിതയുടെയും പരിധിയിലാണ് ഇത്തരം കുറ്റകൃത്യങ്ങൾ വരുന്നത്. എന്നാൽ, ഇതുമാത്രം പോരാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കർശനമായ നിയമം വേണമെന്നാണ് ആവശ്യം. അതേസമയം ആരോഗ്യം, വിദ്യാഭ്യാസം, കൃഷി തുടങ്ങിയ മേഖലകളിൽ എ.ഐ പ്രയോജനപ്പെടുത്തണമെന്നും സമിതി നിർദേശിച്ചു. സമൂഹ മാധ്യമ പ്രായപരിധി സംബന്ധിച്ച വിഷയം കേന്ദ്ര സർക്കാർ വിശദമായി പരിശോധിക്കുന്നതായി ഐ.ടി മന്ത്രി അശ്വനി വൈഷ്‌ണവ് വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ആന്ധ്രപ്രദേശിലും തെലങ്കാനയിലും മാത്രമാണ് കുട്ടികൾക്ക് സമൂഹമാധ്യമ ഉപയോഗത്തിന് നിയന്ത്രണമുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.