നദിയിൽ കൈകഴുകുന്നതിനിടെ മുതല വലിച്ചിഴച്ചു; ഉത്തർപ്രദേശിൽ 12 വയസ്സുകാരന് ദാരുണാന്ത്യം -നടുക്കുന്ന വിഡിയോ

ലക്നൗ: ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഘാഘ്ര നദിയിൽ കൈയും മുഖവും കഴുകുന്നതിനിടെ 12 വയസ്സുകാരനെ മുതല വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തി. അമ്മാവന്റെയും നാട്ടുകാരുടെയും മുമ്പിൽ വെച്ചായിരുന്നു ദാരുണമായ സംഭവം. ബഹ്‌റൈച്ച് സ്വദേശിയായ സുനിൽ സിങ് ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ദൃശ്യങ്ങൾ യഥാർഥമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

അമ്മാവനൊപ്പം പാടത്ത് നെൽവിത്ത് പാകുന്ന ജോലിക്കായി എത്തിയതായിരുന്നു ആറാം ക്ലാസ് വിദ്യാർഥിയായ സുനിൽ. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിന് തൊട്ടുമുമ്പ് ഘാഘ്ര നദിയിൽ കൈയും മുഖവും കഴുകാൻ ഇറങ്ങിയപ്പോഴാണ് വെള്ളത്തിനടിയിൽ നിന്നും മുതല കയറിവന്ന് കുട്ടിയെ ആക്രമിച്ചത്. കുട്ടിയെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്നവർ പരമാവധി ശ്രമിച്ചെങ്കിലും മുതല കുട്ടിയുമായി ആഴമേറിയ ഭാഗത്തേക്ക് നീങ്ങുകയായിരുന്നു.

"ഞാൻ നദിയിലേക്ക് ചാടി അവന്റെ കൈയിൽ പിടിച്ചതാണ്. ഏഴ് മിനിറ്റോളം അവനെ തിരികെ വലിച്ചെടുക്കാൻ ഞാൻ ശ്രമിച്ചു. എന്നാൽ മുതലയ്ക്ക് ശക്തി കൂടുതലായതിനാൽ അവനെ ആഴത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി," സുനിലിന്റെ അമ്മാവൻ വിജയ് രാജ് സിങ് പറഞ്ഞു. മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിൽ രാത്രി പത്ത് മണിയോടെയാണ് ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. മുതല മൃതദേഹം ഭാഗികമായി ഭക്ഷിച്ച നിലയിലായിരുന്നുവെന്ന് ഫോറസ്റ്റ് റേഞ്ചർ സാഖിബ് അൻസാരി പറഞ്ഞു. കുട്ടിയുടെ വലതുകാലും അരയ്ക്ക് താഴെയുള്ള ഭാഗവും മുതല കാർന്നുതിന്നിരുന്നു. ഹായം നൽകുമെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് പ്രകാശ് സിങ് അറിയിച്ചു.

കഴിഞ്ഞ മേയിലും ഗുജറാത്തിലെ വഡോദരയിലും സമാനമായ രീതിയിൽ മുതലയുടെ ആക്രമണത്തിൽ 22 കാരനായ മിഥുൻ മഹേഷ്ഭായ് വാസവ കൊല്ലപ്പെട്ടിരുന്നു. ദേവ് നദിയിൽ വെള്ളം കുടിക്കാൻ ഇറങ്ങുന്നതിനിടെയാണ് യുവാവിനെ മുതല വലിച്ചിഴച്ചു കൊണ്ടുപോയത്.

Tags:    
News Summary - 12-year-old boy dies after being dragged by crocodile while washing hands in river in Uttar Pradesh - Shocking video

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.