കൊല്ലപ്പെട്ട സുഖ്മാന്‍ പ്രീത് സിങ് എന്ന സിപ്പി സിദ്ദു

ദേശീയ ഷൂട്ടിങ് താരം സിപ്പി സിദ്ദുവിന്റെ കൊലപാതകം: ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: ദേശീയ ഷൂട്ടിങ് താരമായിരുന്ന സുഖ്മാന്‍ പ്രീത് സിങ് എന്ന സിപ്പി സിദ്ദുവിനെ കൊലപ്പെടുത്തിയ കേസില്‍ ഹിമാചല്‍പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസിന്റെ മകള്‍ അറസ്റ്റില്‍. ചീഫ് ജസ്റ്റിസ് സബീനയുടെ മകള്‍ കല്യാണി സിങ്ങിനെയാണ് കൊലപാതകം നടന്ന് ഏഴ് വര്‍ഷത്തിന് ശേഷം സി.ബി.ഐ അറസ്റ്റ് ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റൊരാളെ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. സംഭവം നടക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം കല്യാണിയും ഉണ്ടായിരുന്നു.

2001ലെ ദേശീയ ഗെയിംസില്‍ അഭിനവ് ബിന്ദ്രക്കൊപ്പം പഞ്ചാബിന് സ്വര്‍ണം നേടിക്കെടുത്ത താരമാണ് സിദ്ദു. പ്രണയ ബന്ധം തകർന്നതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ സംഘം പറയുന്നത്. സിദ്ദുവിനെ വിവാഹം കഴിക്കാൻ കല്യാണി ആഗ്രഹിച്ചിരുന്നെങ്കിലും അദ്ദേഹത്തിന്റെ വീട്ടുകാർ എതിർക്കുകയായിരുന്നു. സിദ്ദു കല്യാണിയുടെ ചില രഹസ്യ ഫോട്ടോകൾ അവളുടെ മാതാപിതാക്കൾക്കും സുഹൃത്തുക്കൾക്കും ചോർത്തി നൽകിയതും കൊലപാതകത്തിലേക്ക് നയിച്ചു.

2015 സെപ്റ്റംബര്‍ 20നാണ് വെടിയേറ്റ നിലയിൽ മൃതദേഹം ചണ്ഡിഗഢിലെ പാര്‍ക്കില്‍ കണ്ടെത്തിയത്. കൊലപാതകത്തിന് രണ്ട് ദിവസം മുമ്പ് കല്യാണി മറ്റൊരാളുടെ ഫോണിൽനിന്ന് സിദ്ദുവിനെ ബന്ധപ്പെടുകയും പാർക്കിൽ എത്താൻ ആവശ്യപ്പെടുകയുമായിരുന്നു.

കൊലപാതകിയുടെ കൂടെ ഒരു സ്ത്രീ ഉണ്ടായിരുന്നതായി 2016ല്‍ അന്വേഷണ സംഘം വെളിപ്പെടുത്തിയിരുന്നു. കേസില്‍ തെളിവ് നല്‍കുന്നവര്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചിരുന്നു. 2021ല്‍ സി.ബി.ഐ പാരിതോഷികം 10 ലക്ഷമായി ഉയര്‍ത്തി.

പഞ്ചാബ് ഗവര്‍ണറുടെ ഇടപെടലിനെ തുടര്‍ന്നാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. പഞ്ചാബ്, ഹരിയാന ഹൈകോടതിയിലെ ജഡ്ജിയായിരുന്ന എസ്.എസ് സിദ്ദുവിന്റെ പേരമകനാണ് സുഖ്മാന്‍ പ്രീത് സിംഗ് എന്ന സിപ്പി സിദ്ദു. 35കാരനായ ഇദ്ദേഹം അഭിഭാഷകനായും പ്രവർത്തിച്ചിരുന്നു. കല്യാണിയെ ചോദ്യം ചെയ്യാന്‍ കോടതി നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.