ന്യൂഡൽഹി: അന്താരാഷ്ട്ര തൊഴിലാളി ദിനത്തിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക, തൊഴിൽ നയങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മക്കും തൊഴിലാളികൾ നേരിടുന്ന ദുരിതങ്ങൾക്കും കാരണം കേന്ദ്രത്തിന്റെ ‘ഹം ദോ ഹമാരേ ദോ’ നയങ്ങളാണെന്ന് അദ്ദേഹം ആരോപിച്ചു. തൊഴിലാളികളുടെ താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനായി അഞ്ച് പ്രധാന ആവശ്യങ്ങൾ അദ്ദേഹം മുന്നോട്ടുവെക്കുകയും ചെയ്തു.
കേന്ദ്രത്തിന്റെ പുതിയ ലേബർ കോഡ് തൊഴിലാളി വിരുദ്ധമാണെന്നും ഇത് രാജ്യത്തെ പ്രമുഖ വ്യവസായ കേന്ദ്രങ്ങളിൽ വലിയ രീതിയിലുള്ള അശാന്തിക്ക് കാരണമാകുന്നുണ്ടെന്നും ഖാർഗെ ചൂണ്ടിക്കാട്ടി. നോയിഡ, പാനിപ്പത്തിലെ ഐ.ഒ.സി.എൽ, റായ്‌ഖേഡയിലെ അദാനിയുടെ ഫാക്ടറി, എൻ.ടി.പി.സി പട്രാട്ടു, ശ്രീപെരുമ്പത്തൂരിലെ സാംസങ് ഫാക്ടറി എന്നിവിടങ്ങളിലെല്ലാം തൊഴിലാളി പ്രതിഷേധങ്ങൾ പുകയുകയാണെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജോലി സ്ഥിരതക്ക് പകരം കരാർ നിയമനങ്ങൾക്കും, ഉടമകൾക്ക് എപ്പോൾ വേണമെങ്കിലും തൊഴിലാളികളെ പിരിച്ചുവിടാൻ അനുവാദം നൽകുന്ന 'ഹയർ ആൻഡ് ഫയർ' രീതിക്കുമാണ് ഈ പുതിയ കോഡ് മുൻഗണന നൽകുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ബജറ്റ് വിഹിതം വെട്ടിക്കുറച്ചതിനെയും വേതനത്തിന്റെ 40 ശതമാനം സംസ്ഥാനങ്ങൾ വഹിക്കണമെന്ന തീരുമാനത്തെയും ഖാർഗെ രൂക്ഷമായി വിമർശിച്ചു. അധിക സാമ്പത്തിക ബാധ്യത താങ്ങാൻ കഴിയാത്ത സംസ്ഥാനങ്ങൾ ക്രമേണ പദ്ധതി നിർത്തലാക്കാൻ ഇത് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു. പണപ്പെരുപ്പം കണക്കിലെടുക്കുമ്പോൾ കഴിഞ്ഞ പത്ത് വർഷത്തിനിടെ തൊഴിലാളികളുടെ യഥാർഥ കൂലി വർധന കേവലം ഒരു ശതമാനം മാത്രമാണ്. നിലവിൽ 69 ശതമാനം ആളുകളും മിനിമം വേതനത്തേക്കാൾ കുറഞ്ഞ കൂലിക്കാണ് പണിയെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കുന്നതും മുപ്പത് ലക്ഷത്തോളം വരുന്ന സർക്കാർ തസ്തികകൾ നികത്താൻ തയാറാകാത്തതും ബിരുദധാരികൾക്കിടയിൽ വലിയ തോതിലുള്ള തൊഴിലില്ലായ്മ സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെതിരെ അഞ്ച് സുപ്രധാന ആവശ്യങ്ങളാണ് ഖാർഗെ ഉന്നയിച്ചത്. തൊഴിലുറപ്പ് പദ്ധതി നഗരപ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക, പ്രതിദിന മിനിമം വേതനം 400 രൂപയായി നിശ്ചയിക്കുക, പൊതുമേഖലയിലെ കരാർ നിയമനങ്ങൾ അവസാനിപ്പിക്കുക, പുതിയ ലേബർ കോഡ് പുനഃപരിശോധിക്കുക എന്നിവയാണ് ഇതിൽ പ്രധാനം. കൂടാതെ, തൊഴിലാളികൾക്ക് 25 ലക്ഷം രൂപ വരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന ആരോഗ്യ നിയമവും അസംഘടിത മേഖലയിലുള്ളവർക്ക് ഇൻഷുറൻസ് പരിരക്ഷയും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.