ലഖ്നോ: ഉത്തർപ്രദേശിലെ ബിജ്നോറിൽ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു. യുവതിയുടെ സംസ്കാരചടങ്ങുകൾ നടക്കുമ്പോൾ പോലും നിരന്തരം ഫോൺ അടിച്ചുകൊണ്ടിരുന്നതോടെയാണ് ഞെട്ടിക്കുന്ന സൈബർ കുറ്റകൃത്യം പുറത്തുവന്നത്.
ഫരീദ്പൂർ ഭോഗി ഗ്രാമത്തിലാണ് സംഭവം. ഏപ്രിൽ 27ന് അർധരാത്രിയോടെയാണ് 28 കാരിയായ മോണിക്ക ആത്മഹത്യ ചെയ്തത്. എട്ടും പതിനൊന്നും വയസായ കുട്ടികൾ ഉറങ്ങി കിടക്കുമ്പോൾ വീട്ടിലെ മുറിയിൽ ദുപ്പട്ട ഉപയോഗിച്ച് തൂങ്ങിമരിക്കുകയായിരുന്നു. കുട്ടികൾ രാവിലെ ഉണർന്നപ്പോഴാണ് മോണിക്കയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. മോണിക്കയുടെ മരണത്തിൽ കുടുംബത്തിന് സംശയമുണ്ടായിരുന്നു. എന്നാൽ സാമൂഹിക സമ്മർദ്ദത്തെ തുടർന്ന് വിവരം പുറത്തറിയിക്കാതെ സംസ്കാരവുമായി മുന്നോട്ട് പോകുകയായിരുന്നു. ആത്മഹത്യ ഇവർ പൊലീസിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാൽ, മോണിക്കയുടെ ശവസംസ്കാര ചടങ്ങിനിടെ ഫോൺ നിരന്തരം ബെൽ അടിച്ചതോടെയാണ് മോണിക്കയെ ഡിജിറ്റൽ അറസ്റ്റിലൂടെ ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം അറിയുന്നത്.
മോണിക്കയുടെ അടുത്ത ബന്ധുവായ സന്യോഗാണ് ഫോൺ കോൾ എടുത്തത്. അപ്പോൾ പൊലീസ് യൂണിഫോം ധരിച്ച ഒരു വ്യക്തി വിഡിയോ കോളിൽ പ്രത്യക്ഷപ്പെടുകയായിരുന്നു. ക്രൈംബ്രാഞ്ച് ഓഫിസറാണെന്ന് അവകാശപ്പെട്ട അയാൾ മോണിക്കക്ക് ഫോൺ നൽകാൻ ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. മോണിക്ക മരിച്ചുവെന്ന് അറിയിച്ചെങ്കിലും അവരുടെ ഭർത്താവിനെ ഭീഷണിപ്പെടുത്തി. ഇതോടെ മോണിക്കയുടെ സംസ്കാരത്തിന് ശേഷം വീട്ടിൽ തിരച്ചിൽ നടത്തിയതോടെ ഡയറിയിൽനിന്ന് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെത്തുകയായിരുന്നു.
കുറിപ്പിൽ അജ്ഞാതനായ ഒരാൾ തന്നെ ബ്ലാക്ക് മെയിൽ ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന്റെയും തുടർച്ചയായ പീഡനത്തെക്കുറിച്ചും മോണിക്ക വിശദമായി എഴുതിയിരുന്നു. മോണിക്കയുടെ ഫോൺ പരിശോധിച്ചപ്പോൾ അഞ്ച് വ്യത്യസ്ത നമ്പറുകളിൽ നിന്നുള്ള ഒന്നിലധികം വാട്സ്ആപ് കോളുകൾ, സന്ദേശങ്ങൾ, ഓഡിയോ ക്ലിപ്പുകൾ എന്നിവ കണ്ടെത്തി. മോണിക്കക്കെതിരെ മനുഷ്യക്കടത്ത് പോലുള്ള ഗുരുതരമായ കുറ്റകൃത്യങ്ങൾ ആരോപിക്കുകയും നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. കൂടാതെ മോണിക്കയിൽനിന്ന് പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ഭീഷണി ഭർത്താവിലേക്ക് കൂടി നീണ്ടതോടെയാണ് കുടുംബം പൊലീസിൽ പരാതി നൽകിയത്. മോണിക്കയുടെ ഭർത്താവ് രൺധീറിന്റെ പരാതിയെത്തുടർന്ന്, ബിജ്‌നോറിലെ കോട്‌വാലി സിറ്റി സ്റ്റേഷനിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 108 പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. മോണിക്കയുടെ ആത്മഹത്യാക്കുറിപ്പ്, ഫോൺ രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവ പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.