ന്യൂഡൽഹി: വാണിജ്യ ഗ്യാസ് സിലിണ്ടറുകളുടെ വില കുത്തനെ കൂട്ടിയതിൽ പ്രതിഷേധമറിയിച്ച് ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി. 993 രൂപയാണ് വെള്ളിയാഴ്ച വാണിജ്യ സിലിണ്ടറിന് കുത്തനെ കൂട്ടിയത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് ആഗോള ഊർജ വിതരണം തടസ്സപ്പെട്ടതിനെത്തുടർന്നാണ് വർധനവെന്നാണ് അറിയിപ്പ്. ഈ തീരുമാനത്തിനെതിരെ രൂക്ഷമായ പ്രതികരണവുമായാണ് കോൺഗ്രസ് എം.പിയും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി എത്തിയത്.
‘ആദ്യം ഗ്യാസ് സമരം, അടുത്തത് പെട്രോൾ-ഡീസൽ സമരം’ എന്നാണ് അദ്ദേഹം എക്സ് അക്കൗണ്ടിൽ കുറിച്ചത്. ‘ഞാൻ പറഞ്ഞിരുന്നു, തെരഞ്ഞെടുപ്പിന് ശേഷം പണപ്പെരുപ്പത്തിന്റെ ചൂട് വരും എന്ന്. ഇന്ന് വാണിജ്യ ഗ്യാസ് സിലിണ്ടറിന് 993 രൂപ കൂട്ടി. ഒറ്റ ദിവസത്തെ ഏറ്റവും വലിയ വർധന. ഇതാണ് തെരഞ്ഞെടുപ്പ് ബിൽ. ഫെബ്രുവരി മുതൽ ഇതുവരെ 1,380 രൂപയുടെ വർധനവ്. വെറും മൂന്ന് മാസത്തിനുള്ളിൽ 81 ശതമാനം വർധനവ്. ചായക്കട, ധാബ, ഹോട്ടൽ, ബേക്കറി, മധുരപലഹാരക്കട എല്ലാവരുടെ അടുക്കളയിലും വിലക്കയറ്റമെത്തി. ആദ്യം ഗ്യാസ് സമരം, അടുത്തത് പെട്രോൾ-ഡീസൽ സമരം’ രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
വാണിജ്യ എൽ.പി.ജി നിരക്ക് വെള്ളിയാഴ്ച ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും ഉയർന്ന നിരക്കായ 993 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എൽ.പി.ജിയുടെ വില ഇപ്പോൾ 19 കിലോഗ്രാം സിലിണ്ടറിന് 3,071.50 രൂപയാണ്. അഞ്ച് കിലോഗ്രാം എൽ.പി.ജി സിലിണ്ടറുകളുടെ നിരക്കും 549 രൂപയിൽനിന്ന് 810.50 ആയി ഉയർത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.