അഹ്മദാബാദ്: ‘‘നാനോ കാർ നിർമാണ യൂനിറ്റ് തുടങ്ങാൻ ഗുജറാത്തിൽ ടാറ്റക്ക് വായ്പയായി നൽകിയ 33,000 കോടി രൂപയുണ്ടായിരുന്നുവെങ്കിൽ കർഷകരുടെ കടം എഴുതിത്തള്ളാമായിരുന്നു. കോടികൾ മുടക്കിയിട്ടും റോഡുകളിൽ ഒരു കാറെങ്കിലും കാണാനാകുന്നുണ്ടോ? ഒരെണ്ണമെങ്കിലും എനിക്ക് കാണിച്ചുതരൂ...’’; രാഹുൽ ഗാന്ധി കത്തിക്കയറി.., ‘‘അധികാരത്തിലെത്തി മൂന്നുവർഷം കഴിഞ്ഞിട്ടും സ്വിസ് ബാങ്കിൽ അക്കൗണ്ടുള്ള എത്രപേരെ ജയിലിലടക്കാൻ ബി.ജെ.പി സർക്കാറിന് കഴിഞ്ഞു? മോദി ജയിലിൽ അടച്ച ഒരാളുടെയെങ്കിലും പേരു പറയൂ. വിജയ് മല്യ പുറത്താണ്. ഇംഗ്ലണ്ടിൽ ജീവിതം ആഘോഷിക്കുകയാണ് മല്യ’’; ഗുജറാത്തിലെ ബി.ജെ.പി സർക്കാറിനെയും നരേന്ദ്ര മോദിയുടെ നയങ്ങളെയും തുറന്നുകാട്ടിയായിരുന്നു കോൺഗ്രസ് ഉപാധ്യക്ഷെൻറ മൂന്നാംഘട്ട പ്രചാരണം. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചശേഷമുള്ള രാഹുലിെൻറ ആദ്യ പ്രചാരണം ബറൂച് ജില്ലയിലെ ജാംബുസറിൽനിന്നാണ് തുടങ്ങിയത്.
പാവങ്ങളുടെ ഭൂമി സർക്കാർ ടാറ്റക്ക് ഏറ്റെടുത്തുനൽകുകയായിരുന്നുവെന്ന് രാഹുൽ പറഞ്ഞു. കാർഷിക മേഖലകളിൽ ജലവും വൈദ്യുതിയും സമ്പന്ന വ്യവസായികൾക്ക് വിതരണം ചെയ്യുകയാണ്. കർഷകർ അടിച്ചമർത്തപ്പെടുന്നു. ഗുജറാത്തിലെ 90 ശതമാനം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വൻ വ്യവസായികളുടെ ഉടമസ്ഥതയിലാണ്. ഒരാൾക്ക് ഗുണമേന്മയുടെ ഉന്നത വിദ്യാഭ്യാസം ലഭിക്കണമെങ്കിൽ 10-15 ലക്ഷം രൂപ വരെ കൊടുക്കണം. ഇതാണ് നരേന്ദ്ര മോദിയുടെ ‘ഗുജറാത്ത് മോഡൽ’.
ബി.ജെ.പി ഭരണത്തിൽ സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളും നിരാശയിലാണ്. അഞ്ചോ പത്തോ വ്യവസായികൾക്കു മാത്രമാണ് സർക്കാർ നയം നേട്ടമുണ്ടാക്കുന്നത്. ജനം തെരുവിലാണ്. നോട്ടുനിരോധനവും ജി.എസ്.ടിയും ഇടത്തരം, ചെറുകിട വ്യവസായങ്ങളെ തകർത്തു. തെരഞ്ഞെടുപ്പിൽ ജനം ബി.ജെ.പിക്ക് ഷോക്ക് നൽകാനൊരുങ്ങുകയാണ്. പാവങ്ങളുടെയും കർഷകരുടെയും വ്യാപാരികളുടെയും ചെറുകിട വ്യവസായികളുടെയും സർക്കാറാണ് വരാൻ പോകുന്നത്. അത് മോദിജിയുടെ വ്യവസായികളുടെ സർക്കാറായിരിക്കില്ലെന്നും രാഹുൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.