ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം രാജ്യത്ത് ശക്തമായി തുടരുന് നു. പശ്ചിമ ബംഗാളിൽ പ്രശ്നബാധിതമായ ജില്ലകളിൽ കലാപം പടരാതിരിക്കാൻ ഇൻറർനെറ്റ് വിലക്കേർപ്പെടുത്തി. നാഗാലാൻഡ്, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിലും സംഘർഷം രൂക്ഷമായി തുടരുന്നു.
ശനിയാഴ്ച മൂന്നു റെയിൽവേ സ്റ്റേഷനുകൾ ആക്രമിക്കപ്പെടുകയും ആറു ട്രെയിനുകൾ അഗ്നിക്കിരയാവുകയും ചെയ്ത പശ്ചിമ ബംഗാളിൽ സ്ഥിതി നിയന്ത്രണ വിധേയമായിട്ടില്ല. സംഘർഷം കണക്കിലെടുത്ത് മാൽഡ, മുർഷിദാബാദ്, ഹൗറ, നോർത്ത് 24 പർഗാനാസ്, ഉത്തർ ദിനജ്പൂർ ജില്ലകളിൽ പൂർണമായും സൗത് 24 പർഗാനാസിലെ ചില ഭാഗങ്ങളിലും ഇൻറർനെറ്റ് വിലക്കി. ഹൗറ-ഖരഗ്പൂർ സെക്ടറിൽ ഞായറാഴ്ച 25 ട്രെയിൻ സർവിസുകൾ പൂർണമായോ ഭാഗികമായോ മുടങ്ങി. മറ്റു സെക്ടറുകളിൽ റെയിൽ ഗതാഗതം പതിവുനിലയിലായിട്ടുണ്ട്. പലയിടത്തും റോഡ് ഗതാഗതം മൂന്നു ദിവസത്തിലേറെയായി നിലച്ചുകിടക്കുകയാണ്.
ഡിഗംഗ, നാദിയ, ദോംജൂർ, ബർദ്വാൻ, ബീർഭൂം തുടങ്ങിയ സ്ഥലങ്ങളിൽ ഇന്നലെയും അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിെൻറ നേതൃത്വത്തിൽ വൻ ജനപങ്കാളിത്തത്തോടെ ജില്ലകൾ തോറും പ്രതിഷേധ റാലികൾ തുടരുകയാണ്.
സംസ്ഥാനത്ത് അക്രമികൾ അഴിഞ്ഞാടുന്നത് തൃണമൂലിെൻറ പിന്തുണയോടെയാണെന്ന് ബംഗാൾ ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് കുറ്റപ്പെടുത്തി. ഒരാഴ്ചയായി ജനം തെരുവിലുള്ള അസമിൽ പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ രണ്ടു പേരാണ് ഇന്നലെ മരണത്തിന് കീഴടങ്ങിയത്. ഗുവാഹതിയിൽ വ്യാഴാഴ്ച നടന്ന വ്യത്യസ്ത പ്രതിഷേധങ്ങൾക്കിടെയാണ് 17 വയസ്സുള്ള ബാലൻമാർക്കു നേരെ പൊലീസ് നിറയൊഴിച്ചത്. സംഭവങ്ങളിൽ 50ഓളം പേർ പരിക്കുകളോടെ ചികിത്സയിലാണ്. സംസ്ഥാനത്തിെൻറ ചില ഭാഗങ്ങളിൽ ഇൻറർനെറ്റ് സേവനം ഇന്നലെയും പുനഃസ്ഥാപിച്ചിട്ടില്ല.
മറ്റൊരു സംഭവത്തിൽ, സംസ്ഥാനത്തെ പ്രമുഖ അഴിമതി വിരുദ്ധ പോരാളിയും വിവരാവകാശ പ്രവർത്തകനുമായ അഖിൽ ഗൊഗോയിയെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തു. ജൊർഹതിൽ ഡെപ്യൂട്ടി കമീഷണറുടെ ഓഫിസിനു മുന്നിൽ കുത്തിയിരിപ്പ് സമരത്തിൽ ഗൊഗോയി പങ്കെടുത്തിരുന്നു.
അസമിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന ഓൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (ആസു) പുതിയ പാർട്ടി രൂപവത്കരിക്കും. ജനപ്രിയ ഗായകൻ സുബീൻ ഗാർഗാണ് പാർട്ടി രൂപവത്കരണം ആദ്യം മുന്നോട്ടുവെച്ചതെങ്കിലും ആസു ഉടൻ പിന്തുണയുമായി രംഗത്തെത്തുകയായിരുന്നു.
ബി.ജെ.പിയുടെയും അസം ഗണ പരിഷത്തിെൻറയും (എ.ജി.പി) നേതൃതലത്തിൽ കൂട്ടരാജി തുടരുന്നതിനിടെ, എ.ജി.പി മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ട് പാർട്ടി ആസ്ഥാനത്ത് അണികൾ പ്രകടനം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.