ദുബൈ മാളത്തണിൽ പങ്കെടുക്കുന്ന കുട്ടികൾ
ദുബൈ: ആഗസ്റ്റ് ഒന്നിന് ആരംഭിച്ച ഒരു മാസം നീണ്ടുനിൽക്കുന്ന ദുബൈ മാളത്തൺ സംരംഭത്തിന് ഗിന്നസ് ലോക റെക്കോർഡ്. ഏറ്റവും കൂടുതൽ പേർ പങ്കെടുത്ത ഒരു മാൾ റൺ പരിപാടി എന്ന നിലയിലാണ് റെക്കോർഡ്. ദുബൈ മാളത്തൺ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജ് വഴിയാണ് ഇക്കാര്യം അറിയിച്ചത്. ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് സംരംഭം പ്രഖ്യാപിച്ചിരുന്നത്.
ആഗസ്റ്റ് മാസത്തിൽ രാവിലെ 7 മുതൽ 10 വരെയാണ് മാളുകളിൽ വ്യായാമത്തിന് വേദിയൊരുക്കിയത്. ദുബൈ മാൾ, ദുബൈ ഹിൽസ് മാൾ, സിറ്റി സെൻറർ ദേര, സിറ്റി സെൻറർ മിർദിഫ്, മാൾ ഓഫ് എമിറേറ്റ്സ്, ദുദൈ മറീന മാൾ, ദ സപ്രിങ്സ് സൂഖ്, ദുബൈ ഫെസ്റ്റിവൽ സിറ്റി, ഫെസ്റ്റിവൽ പ്ലാസ എന്നിവിടങ്ങളിലാണ് വേദിയൊരുക്കിയിരുന്നത്.
പ്രതിരോധ മന്ത്രാലയം ദുബൈ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടത്തുന്ന സംരംഭം, യുവാക്കൾ, മുതിർന്ന പൗരന്മാർ, താമസക്കാർ, കുട്ടികൾ, ഷോപ്പിങ് മാൾ ജീവനക്കാർ എന്നിവരുൾപ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യംവെച്ചാണ് പദ്ധതി നടപ്പിലാക്കിയത്. ദുബൈ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് അതോറിറ്റി എമിറേറ്റിലെ മാളുകളുമായി സഹകരിച്ച് ‘വാക്ക് ഫോർ ബെറ്റർ ഹെൽത്ത്’ പരിപാടിയും സംരംഭത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ശൈഖ് ഹംദാൻറെ ആഹ്വാനത്തിൽ എല്ലാ വർഷവും ശൈത്യകാലത്ത് ദുബൈയിൽ നടന്നുവരുന്ന ദുബൈ ഫിറ്റ്നസ് ചാലഞ്ചിൽ ലക്ഷക്കണക്കിന് താമസക്കാരാണ് പങ്കെടുക്കാറുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.