ദുബൈ: ഇറാൻ ആക്രമണം തുടങ്ങിയ ശേഷം ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ച് യു.എ.ഇ അധികൃതർ. രാജ്യത്തെ ലക്ഷ്യമിട്ട 137 ബാലിസ്റ്റിക് മിസൈലുകളും 209 ഡ്രോണുകളും യു.എ.ഇ എയർഫോഴ്സും എയർ ഡിഫൻസും ചേർന്ന് തടഞ്ഞതായി പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. വ്യത്യസ്ത രൂപത്തിലുള്ള വെല്ലുവിളികളെ നേരിടാനുള്ള വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ കാര്യക്ഷമത തെളിയിക്കുന്നതായിരുന്നു നടപടികൾ.
പ്രതിരോധ പ്രവർത്തനത്തിൽ 137 ഇറാനിയൻ ബാലിസ്റ്റിക് മിസൈലുകളിൽ 132 എണ്ണം വിജയകരമായി നശിപ്പിച്ചു. ശേഷിച്ച അഞ്ച് മിസൈലുകൾ കടലിലാണ് വീണത്. ഇതോടൊപ്പം 209 ഇറാനിയൻ ഡ്രോണുകളിൽ 195 എണ്ണം തടഞ്ഞു വീഴ്ത്തിയിട്ടുണ്ട്. 14 എണ്ണം രാജ്യത്തിന്റെ ഭൂപ്രദേശത്തും കടൽപരിധിയിലും പതിച്ചതിനെ തുടർന്ന് ചില സ്ഥലങ്ങളിൽ ചെറിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
മിസൈലുകളും ഡ്രോണുകളും തടഞ്ഞതിന്റെ അവശിഷ്ടങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി വീണതിനെ തുടർന്ന് ചെറിയ രീതിയിൽ നാശനഷ്ടങ്ങൾ ഉണ്ടായതായും മന്ത്രാലയം അറിയിച്ചു. സംഭവങ്ങങളിൽ ബന്ധപ്പെട്ട അധികാരികൾ ഉടൻ തന്നെ ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. അടിയന്തര നടപടിക്രമങ്ങൾ അനുസരിച്ച് ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വേണ്ട ക്രമീകരണങ്ങൾ സ്വീകരിച്ചതായും മന്ത്രാലയം വ്യക്തമാക്കി.
ആക്രമണം രാജ്യത്തിന്റെ പരമാധികാരത്തെയും അന്താരാഷ്ട്ര നിയമങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ നടപടിയാണെന്ന് വ്യക്തമാക്കിയ മന്ത്രാലയം സംഭവങ്ങളിൽ ശക്തമായി അപലപിക്കുകയും ചെയ്തു. രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ യു.എ.ഇക്ക് പൂർണ അവകാശമുണ്ടെന്നും പ്രസ്താവന വ്യക്തമാക്കി. എല്ലാ ഭീഷണികളെയും നേരിടാൻ സജ്ജമാണെന്നും, പൗരന്മാരുടെയും താമസക്കാരുടെയും സന്ദർശകരുടെയും സുരക്ഷയാണ് പ്രധാന പരിഗണനയെന്നും മന്ത്രാലയം ആവർത്തിച്ചു. ഔദ്യോഗിക സംവിധാനങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അഭ്യൂഹങ്ങൾ പ്രചരിപ്പിക്കാതിരിക്കണമെന്നും പൊതുജനങ്ങളോട് മന്ത്രാലയം അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.