കെ.എസ്. റിലീഫ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പാകിസ്താനിലും സുഡാനിലും അഭയാർഥികൾക്ക് ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്തപ്പോൾ
യാംബു: വിവിധ രാജ്യങ്ങളിലേക്കുള്ള മാനുഷിക സഹായ പദ്ധതികൾ വ്യാപിപ്പിച്ച് സൗദി അറേബ്യ. വിവിധ പ്രതിസന്ധികളിൽ അകപ്പെട്ട് ചില പ്രദേശങ്ങളിലെ ദുർബലരായ നിർധനരായ ആളുകൾക്കാണ് ആശ്വാസ പദ്ധതികൾ നടപ്പാക്കുന്നത്.യമൻ, സുഡാൻ, പാകിസ്താൻ എന്നിവിടങ്ങളിലേക്കാണ് കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമനാറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിൽ വിവിധ സഹായ പദ്ധതികൾ ഇപ്പോൾ സജീവമായി നടപ്പാക്കുന്നത്. അടിയന്തരമായി വേണ്ട വികസന സഹായ സംരംഭങ്ങളാണ് കഴിഞ്ഞ ദിവസം മുതൽ സൗദി ഊർജിതമാക്കിയത്. യമനിൽ അടിയന്തര കോളറ നിർമാർജന പദ്ധതി നടപ്പാക്കുന്നതിനായി കെ.എസ്. റിലീഫ് കഴിഞ്ഞ ദിവസം ഒരു സിവിൽ സൊസൈറ്റിയുമായി സംയുക്ത സഹകരണ കരാറിൽ ഒപ്പുവച്ചു.
യമനിലെ 11.5 ലക്ഷത്തിലധികം ആളുകളിലേക്ക് പദ്ധതിയുടെ ഫലം എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. കോളറ കേസുകളുടെ എണ്ണം കുറക്കുന്നതിനും രോഗവ്യാപനം തടയുന്നതിനും അവശ്യ മെഡിക്കൽ ഉപകരണങ്ങൾ, ആന്റിബയോട്ടിക്കുകൾ, ഇൻട്രാവണസ് പരിഹാരങ്ങൾ എന്നിവ നൽകുന്നതിന് കരാർ രൂപരേഖ നൽകുന്നു.യാത്രക്കാരെ പരിശോധിക്കുന്നതിനും അതിർത്തി കടന്നുള്ള വ്യാപനം തടയുന്നതിനുമായി വ്യോമ, കര തുറമുഖങ്ങളിലും മെഡിക്കൽ ടീമുകളെ വിന്യസിക്കാനും പദ്ധതി ലക്ഷ്യംവെക്കുന്നു. യമനിലെ ഹദ്റമൗത്ത് ഗവർണറേറ്റിലെ പ്രകൃതിദുരന്തങ്ങൾക്ക് ഇരയായവർക്ക് ഷെൽട്ടർ സാമഗ്രികൾ വിതരണം ചെയ്യുന്നതായും കെ.എസ്. റിലീഫ് പ്രഖ്യാപിച്ചു. വെള്ളപ്പൊക്കവും ശക്തമായ കാറ്റും ബാധിച്ച റുമാ ജില്ലയിലെ താമസക്കാർക്ക് ടെന്റുകളും അടിയന്തര കിറ്റുകളും നൽകുന്നതും ഇതിൽ ഉൾപ്പെടുന്നു.
സുഡാനിലെ തലസ്ഥാന നഗരമായ ഖാർത്തൂം പ്രദേശത്ത് കുടിയിറക്കപ്പെട്ട കുടുംബങ്ങൾക്ക് 700 ഫുഡ് ബാസ്ക്കറ്റുകൾ വിതരണം ചെയ്തതതായും അറിയിച്ചു. ഇത് 7,041 വ്യക്തികൾക്ക് പ്രയോജനം ചെയ്തു. സംഘർഷം മൂലം കുടിയിറക്കപ്പെട്ടവരെയും രൂക്ഷമായ ഭക്ഷ്യക്ഷാമം നേരിടുന്നവരെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള 2025-ലെ ഭക്ഷ്യസുരക്ഷാ സഹായ പദ്ധതിയുടെ മൂന്നാം ഘട്ടത്തിന്റെ ഭാഗമായിട്ടാണ് ഈ സഹായപദ്ധതി നടപ്പാക്കിയത്. സംഘർഷം, കുടിയിറക്കം, പണപ്പെരുപ്പം എന്നിവ ഭക്ഷണലഭ്യതയെ ഗുരുതരമായി ബാധിച്ച സുഡാൻ മാനുഷിക പ്രതിസന്ധിയുടെ പിടിയിലാണ്.പാകിസ്താനിലെ ഖൈബർ പഷ്തൂൺ പ്രവിശ്യയിലെ ഒരു സിവിൽ സൊസൈറ്റി സംഘടനയുമായി സഹകരിച്ച് കെ.എസ്. റിലീഫ് ഒരു സംയുക്ത എക്സിക്യൂട്ടിവ് പദ്ധതിയിൽ ഒപ്പുവെച്ചു. മേഖലയിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങളുടെ സാമ്പത്തിക ശാക്തീകരണത്തെ ഇത് പിന്തുണക്കുന്നു.ഈ പദ്ധതി 2,500 കുടുംബങ്ങൾക്ക് നേരിട്ടും ഏകദേശം 17,500 ആളുകൾക്ക് പരോക്ഷമായും ഇത് പ്രയോജനം ചെയ്യും. കന്നുകാലികളും കോഴികളും വളർത്താൻ വേണ്ട പദ്ധതിയും ഗുണഭോക്താക്കൾക്കായി ഒരുക്കാനും കെ.എസ്. റിലീഫ് വേണ്ട സംവിധാനങ്ങൾ ഒരുക്കുമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.