റിയാദ്, സിങ്കപ്പൂർ വിമാന സർവിസിനുള്ള കരാർ സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാം, സിങ്കപ്പൂർ എയർലൈൻസ് പ്രതിനിധികൾ ഒപ്പിട്ടപ്പോൾ

റിയാദും സിങ്കപ്പൂരും ഇനി കൂടുതൽ അടുത്തേക്ക്, നേരിട്ടുള്ള വിമാന സർവിസ് ജൂണിൽ ആരംഭിക്കും

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും സിങ്കപ്പൂരിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ള നേരിട്ടുള്ള വിമാന സർവിസുകൾ ഈ വർഷം ജൂണിൽ ആരംഭിക്കും. സൗദി എയർ കണക്റ്റിവിറ്റി പ്രോഗ്രാമും (എ.സി.പി) സിങ്കപ്പൂർ എയർലൈൻസും തമ്മിൽ ഇതുസംബന്ധിച്ച സഹകരണ കരാറിൽ ഒപ്പുവെച്ചു.

സൗദി ഗതാഗത, ലോജിസ്റ്റിക്സ് മന്ത്രി സാലിഹ് അൽ ജാസർ, സിങ്കപ്പൂർ ഗതാഗത മന്ത്രി ജെഫ്രി സിയോവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കരാർ കൈമാറ്റം. സൗദി അറേബ്യയെ ആഗോള വ്യോമഗതാഗത കേന്ദ്രമായി മാറ്റുക എന്ന ലക്ഷ്യത്തോടെയുള്ള സുപ്രധാന ചുവടുവെപ്പാണിത്. അത്യാധുനിക സൗകര്യങ്ങളുള്ള എ 350-900 വിമാനമാണ് സർവിസ് നടത്തുക. 303 പേർക്ക് യാത്ര ചെയ്യാൻ ശേഷിയുള്ള വിമാനം ആഴ്ചയിൽനാല് സർവിസുകൾ നടത്തും.

സിങ്കപ്പൂർ ചാങി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചുമാണ് സർവിസ്. ‘ദേശീയ ഗതാഗത ലോജിസ്റ്റിക് സ്ട്രാറ്റജിയുടെ ഭാഗമായുള്ള ലക്ഷ്യങ്ങൾ കൈവരിക്കാൻ ഈ കരാർ സഹായിക്കും. തെക്കുകിഴക്കൻ ഏഷ്യൻ വിപണികളുമായി സൗദിയെ ബന്ധിപ്പിക്കുന്ന സുപ്രധാന പാലമായി ഈ പുതിയ റൂട്ട് മാറും’ -സൗദി സിവിൽ ഏവിയേഷൻ പ്രസിഡൻറ് അബ്ദുൽ അസീസ് അൽദുവൈലിജ് പറഞ്ഞു.

സൗദി അറേബ്യയുടെ ടൂറിസം, വ്യാപാര മേഖലകൾക്ക് പുതിയ സർവിസ് വലിയ കരുത്തേകും. ബിസിനസ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർക്കും വിനോദസഞ്ചാരികൾക്കും അന്താരാഷ്ട്ര നിലവാരത്തിലുള്ള യാത്രാസൗകര്യം ഇതിലൂടെ ലഭ്യമാകും. വേഗത്തിൽ വളരുന്ന സൗദിയിലെ ബിസിനസ് സാഹചര്യങ്ങൾ കണക്കിലെടുത്താണ് റിയാദിലേക്ക് വീണ്ടും സർവിസ് ആരംഭിക്കാൻ തീരുമാനിച്ചതെന്ന് സിങ്കപ്പൂർ എയർലൈൻസ് ചീഫ് കൊമേഴ്‌സ്യൽ ഓഫിസർ ഗോ ചൂൺ ഫോങ് വ്യക്തമാക്കി. നിലവിൽ വിദേശ രാജ്യങ്ങളിലേക്ക് യാത്ര പ്ലാൻ ചെയ്യുന്നവർക്ക് കൂടുതൽ ഓപ്ഷനുകൾ നൽകുന്നതിനൊപ്പം സിങ്കപ്പൂർ വഴിയുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാനും ഈ നീക്കം സഹായിക്കും.

Tags:    
News Summary - Riyadh-Singapore flight service to begin in June

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.