റിയാദ്: റിയാദ് അന്താരാഷ്ട്ര പുസ്തകമേളക്ക് തിരിതെളിയാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ എയർപോർട്ട് റോഡിലെ റിയാദ് ഫ്രണ്ട് കൺവെൻഷൻ സെൻററിൽ സ്റ്റാളുകൾ ഒരുങ്ങിക്കഴിഞ്ഞു.
അക്ഷരപ്രേമികളെ കാത്ത് 32 രാജ്യങ്ങളിൽനിന്ന് 900ത്തിലേറെ പ്രസാധകരും ലക്ഷക്കണക്കിന് പുസ്തകങ്ങളും. വ്യാഴാഴ്ചയാണ് പുസ്തകോത്സവത്തിന് തുടക്കം. ഒക്ടോബർ എട്ടുവരെ 10 ദിവസം നീളുന്ന മേളയിൽ ഇന്ത്യയടക്കം നിരവധി രാജ്യങ്ങളിൽനിന്നുള്ള ചെറുതും വലുതുമായി ധാരാളം പ്രസാധകർ സ്വന്തം സ്റ്റാളുകളുമായി അണിനിരക്കും. കേരളത്തിൽനിന്ന് ഡി.സി, ഹരിതം, പൂർണ, ഒലിവ് എന്നീ നാല് പ്രമുഖ പ്രസാധകർ പങ്കെടുക്കുന്നുണ്ട്. എല്ലാദിവസവും രാവിലെ 11 മുതൽ അർധരാത്രി 12വരെയാണ് മേള. മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്റ്റാളുകൾ എല്ലാം അവസാനവട്ട ക്രമീകരണങ്ങളിലാണ്. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, എൻ.പി. ഹാഫിസ് മുഹമ്മദ്, എം.കെ. മുനീർ എം.എൽ.എ തുടങ്ങിയവർ മേളക്ക് എത്തുന്നുണ്ട്.
കൂടാതെ നിരവധി എഴുത്തുകാർ മേളക്ക് എത്തുമെന്ന് പ്രസാധകരും സംഘാടകരും പറയുന്നു. റിയാദിലെ എഴുത്തുകാരായ ജോസഫ് അതിരുങ്കൽ, സബീന എം. സാലി, നിഖില സമീർ, കാമർബാനു വലിയത്തു തുടങ്ങിയവരുടെ പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യും. സൗദിയിലെ വിവിധ കോണുകളിൽനിന്നുള്ള അക്ഷരപ്രേമികൾക്കായി കാത്തിരിക്കുകയാണ് പുസ്തകങ്ങളും പ്രസാധകരും.
റിയാദ്: ഏറെ ആഗ്രഹിച്ചാണ് സൗദി അറേബ്യയിൽ ഒരു പുസ്തകോത്സവത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നതെന്ന് കേരളത്തിൽനിന്നുള്ള പ്രമുഖ പ്രസാധകരുടെ പ്രതിനിധികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ പങ്കെടുക്കാനെത്തിയ മലയാള പ്രസാധക സ്ഥാപനങ്ങളുടെ പ്രതിനിധികളാണ് തങ്ങളുടെ ചിരകാലമായ ആഗ്രഹം സഫലമായ സന്തോഷം റിയാദിൽ മാധ്യമപ്രവർത്തകരുമായി പങ്കുവെച്ചത്.
മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട പുസ്തകങ്ങൾ 20 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാനുള്ള അവസരമാണ് പ്രവാസി വായനക്കാർക്ക് മുന്നിൽ വ്യാഴാഴ്ച മുതൽ തുറന്നിടുന്നതെന്നും അവർ വ്യക്തമാക്കി.ഡി.സി ബുക്സടക്കം മൊത്തം നാല് പ്രമുഖ പ്രസാധകരാണ് മേളയിൽ നേരിട്ട് പങ്കെടുക്കുന്നത്.
കുട്ടികൾക്ക് വേണ്ടി മലയാളം, ഇംഗ്ലീഷ് പുസ്തകങ്ങളുടെ വലിയ ശേഖരവുമുണ്ടാവും. ചിന്ത, പ്രഭാത്, ടു ഹോൺസ്, ഹാപ്പർ കോളിൻസ് തുടങ്ങിയ പബ്ലിഷിങ് ഹൗസുകളുടെ പുസ്തകങ്ങൾ ഈ സ്റ്റാളുകളിൽ ലഭിക്കും. മലയാളം പബ്ലിഷേഴ്സ് അസോസിയേഷനായ 'പുസ്തക'ത്തിന്റെ കൂട്ടായ്മയിലാണ് മൂന്ന് പ്രസാധകർ മേളയിലെത്തുന്നത്. പൂർണ പബ്ലിക്കേഷൻസ് എം.ഡി എൻ.ഇ. മനോഹർ, ഹരിതം ബുക്സ് എം.ഡി പ്രതാപൻ തായാട്ട്, ഒലിവ് പബ്ലിക്കേഷൻസ് മാർക്കറ്റിങ് മാനേജർ സന്ദീപ്, സീഫോർ ബുക്സ് പ്രതിനിധി ഷക്കീം ചെക്കുപ്പ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.