റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, തങ്ങളുടെ അന്താരാഷ്ട്ര ശൃംഖലയിലെ മൂന്നാമത്തെ പ്രാദേശിക കേന്ദ്രമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയെ പ്രഖ്യാപിച്ചു. റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പ്രതിദിന സർവിസുകളാണ് കമ്പനി ലക്ഷ്യമിടുന്നത്.
ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നിൽ സാന്നിധ്യം ഉറപ്പിക്കുക എന്ന തന്ത്രപരമായ നീക്കത്തിെൻറ ഭാഗമാണിതെന്ന് റിയാദ് എയർ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന യാത്രാ സൗകര്യങ്ങളുമുള്ള ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളാണ് ഈ റൂട്ടിൽ സർവിസ് നടത്തുക.
ലണ്ടൻ, ദുബൈ എന്നിവയ്ക്ക് ശേഷം റിയാദ് എയർ പറക്കുന്ന മൂന്നാമത്തെ അന്താരാഷ്ട്ര നഗരമായി കെയ്‌റോ മാറും. റിയാദിനും കെയ്‌റോയ്ക്കും ഇടയിൽ പ്രതിവർഷം ശരാശരി 27 ലക്ഷം യാത്രക്കാരുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ചരിത്രപരവും സാമ്പത്തികവും വിനോദസഞ്ചാരപരവുമായ ബന്ധം കൂടുതൽ ശക്തമാക്കുക.
സൗദി അറേബ്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ പട്ടികയിൽ കെയ്‌റോ ഒന്നാമതാണ്. കൂടാതെ, തീർത്ഥാടനം (ഹജ്ജ്, ഉംറ), ബിസിനസ്, ടൂറിസം എന്നീ ആവശ്യങ്ങൾക്കായി ഈജിപ്തിൽനിന്ന് സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് പരിഗണിച്ചാണ് ഈ പുതിയ റൂട്ട് ആരംഭിക്കുന്നത്.
ലണ്ടനും ദുബൈക്കും പിന്നാലെ കെയ്‌റോയെ ഞങ്ങളുടെ മൂന്നാമത്തെ ലക്ഷ്യസ്ഥാനമായി തെരഞ്ഞെടുത്തത് റിയാദിനെ ലോകവുമായി ബന്ധിപ്പിക്കുന്നതിലെ സുപ്രധാന ചുവടുവെപ്പാണ് എന്ന് റിയാദ് എയർ സി.ഇ.ഒ ടോണി ഡഗ്ലസ് പറഞ്ഞു.
വിഷൻ 2030-െൻറ ഭാഗമായി സൗദി അറേബ്യയെ ഒരു ആഗോള ടൂറിസം, ലോജിസ്റ്റിക്സ് ഹബ്ബായി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് റിയാദ് എയർ തങ്ങളുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നത്. വരും മാസങ്ങളിൽ കൂടുതൽ നഗരങ്ങളിലേക്ക് സർവിസ് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.