റിയാദ്: സൗദി അറേബ്യയിൽ റെയിൽവേ യാത്രക്കാരുടെ എണ്ണം 2022ൽ ഇരട്ടിയായി. 41 ലക്ഷം പേർ ആഭ്യന്തര യാത്രകൾക്ക് റെയിൽവേയെ ആശ്രയിച്ചതായി സൗദി അറേബ്യൻ റെയിൽവേ കമ്പനി (എസ്.എ.ആർ) വെളിപ്പെടുത്തി. 2021നേക്കാൾ 100 ശതമാനം വർധനയാണ് യാത്രികരുടെ എണ്ണത്തിൽ രേഖപ്പെടുത്തിയത്. 13.5 ലക്ഷം തീർഥാടകർ കഴിഞ്ഞവർഷത്തെ ഹജ്ജ് വേളയിൽ മശാഇർ ട്രെയിൻ ഉപയോഗപ്പെടുത്തി.
ധാതുക്കൾ അടക്കമുള്ള രണ്ടുകോടി 40 ലക്ഷം ടൺ ചരക്കുകളുടെ നീക്കത്തിന് അവസരമൊരുക്കി. ഈ രംഗത്ത് 2021നെ അപേക്ഷിച്ച് 22 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇത് 18 ലക്ഷം ട്രക്ക്, ട്രെയിലർ യാത്രകളെ പൊതുനിരത്തുകളിൽ നിന്ന് ഒഴിവാക്കാൻ സഹായിച്ചെന്നും റെയിൽവേ കമ്പനി അറിയിച്ചു. റെയിൽവേ ജീവനക്കാരിൽ സൗദിവത്കരണത്തിന്റെ തോത് 87 ശതമാനത്തിന് മുകളിലെത്തി. പരിശീലന സമയം 1,03,467 മണിക്കൂറായി ഉയർന്നു.
ലോക്കോ പൈലറ്റ് തസ്തികയിലേക്ക് 32 സൗദി വനിതകൾക്ക് 2022ൽ യോഗ്യത ലഭിച്ചിട്ടുണ്ടെന്നും എസ്.എ.ആർ പറഞ്ഞു. വടക്ക് അൽ ജൗഫ് പ്രവിശ്യയിലെ അൽ ഖുറിയാത്ത് സ്റ്റേഷൻ മുതൽ ഹാഇൽ - ഖസീം - റിയാദ് വഴി കിഴക്ക് ദമ്മാം വരെ നീളുന്ന നിലവിലുള്ള ലൈൻ ജുബൈൽ വരെ ദീർഘിപ്പിക്കുന്ന പദ്ധതിയും ജുബൈൽ ഇൻറർസിറ്റി പദ്ധതിയും കഴിഞ്ഞവർഷം ആരംഭിച്ചു.
മികച്ച തൊഴിൽ അന്തരീക്ഷത്തിനും മറ്റുമുള്ള ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെൻറ് സിസ്റ്റം സർട്ടിഫിക്കറ്റ് അടക്കം നിരവധി അന്താരാഷ്ട്ര അംഗീകാരങ്ങളും പുരസ്കാരങ്ങളും കഴിഞ്ഞവർഷം സൗദി റെയിൽവേക്ക് ലഭിച്ചതായും ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.