റിയാദ്: ഹസ്നക്കും ഹസീനക്കും ജീവിതം വേറിട്ട് കിട്ടി. റിയാദിൽ നടന്ന നൈജീരിയൻ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ വിജയകരം. സങ്കീർണമെങ്കിലും ഒമ്പത് ഘട്ടങ്ങളിലായി 16.5 മണിക്കൂർ നീണ്ട ശസ്ത്രക്രിയ ഒടുവിൽ പൂർണ വിജയത്തിൽ പര്യവസാനിച്ചെന്ന് ശസ്ത്രക്രിയ സംഘത്തലവൻ മേധാവി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു. ശസ്ത്രക്രിയയിൽ പങ്കെടുത്തത് മുഴുവൻ സൗദി ഡോക്ടർമാരാണ്. അതിൽ അഭിമാനമുണ്ട്. അനുഭവ പരിചയത്തിന്റെ തുടർച്ച ഉറപ്പാക്കാൻ യുവ മെഡിക്കൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലൂടെ സാധിച്ചു. അത് സന്തോഷമുണ്ടാക്കുന്നതാണ്. ഇതിനകം 60 സയാമീസ് ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഈ സംഘത്തിന് കഴിഞ്ഞു. ശസ്ത്രക്രിയക്ക് ശേഷം രണ്ട് കുട്ടികളുടെയും ശരീരങ്ങൾ നൽകുന്ന സൂചനകൾ ആശ്വാസകരമാണ്. സുഷുമ്‌നാ നാഡിയെ വേർപെടുത്തുന്നതിലും ദഹനവ്യവസ്ഥയെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതിലും ശസ്ത്രക്രിയക്കിടയിൽ നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയതായി ഡോ. അബ്ദുല്ല അൽറബീഅ പറഞ്ഞു.

റിയാദിലെ കിങ് അബ്ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ് അബ്ദുല്ല സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ വ്യാഴാഴ്ച രാവിലെയാണ് ശസ്ത്രക്രിയ ആരംഭിച്ചത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശാനുസരണമാണ് കുട്ടികളെ കഴിഞ്ഞ ഒക്ടോബറിൽ റിയാദിലെത്തിച്ചത്. അന്നുമുതൽ വിവിധ വൈദ്യപരിശോധനകൾക്കും ലാബ് ടെസ്റ്റുകൾക്കും വിധേയമാക്കി. ആരോഗ്യപരിചരണം തുടർച്ചയായി നൽകി. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച ശസ്ത്രക്രിയ നിശ്ചയിക്കുകയായിരുന്നു.

ഒമ്പത് ഘട്ടങ്ങളിലായി 16.5 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയ ഒടുവിൽ വിജയത്തിലെത്തി. സുരക്ഷിതമായി വേർപ്പെടുത്താൻ കഴിഞ്ഞു. നഴ്‌സിങ്, ടെക്‌നിക്കൽ സ്റ്റാഫുകൾക്ക് പുറമെ അനസ്‌തേഷ്യ, പീഡിയാട്രിക് സർജറി, യൂറോളജി, ഓർത്തോപീഡിക്‌സ്, പ്ലാസ്റ്റിക് സർജറി, പീഡിയാട്രിക് ന്യൂറോ സർജറി വിഭാഗങ്ങളിൽ നിന്നുള്ള 38 കൺസൾട്ടൻറുമാരും സാങ്കേതിക വിദഗ്ധരും ശസ്ത്രക്രിയയിൽ പങ്കെടുത്തു. ഇരട്ടകളെ വേർപെടുത്തുന്നതിനും അവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനും സഹായവും പിന്തുണയും നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മെഡിക്കൽ ടീമിനും കുട്ടികളുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു. സൗദി അറേബ്യ ചെയ്യുന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളെ അവർ പ്രശംസിച്ചു. സൗദിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ഉദാരമായ ആതിഥേയത്വത്തേയും അവർ അഭിനന്ദിച്ചു. സൗദിയിൽ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നിലനിർത്തട്ടെയെന്നും അവർ ആശംസിച്ചു.

Tags:    
News Summary - Hasna and Hasina will now live separately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.