ദോഹ: കതാറ കള്‍ചറല്‍ വില്ലേജിൽ നാലുദിവസങ്ങളിലായി നടന്ന ഒമ്പതാമത് സുഹൈൽ കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ കൊടിയിറങ്ങി. ഫാൽക്കൺ പ്രേമികളുടെ ഖത്തറിലെയും അറബ് ലോകത്തെയും ശ്രദ്ധേയമായ മേള സന്ദർശക പങ്കാളിത്തത്താൽ ശ്രദ്ധേയമായി.പ്രമുഖരടക്കം ആയിരങ്ങളാണ് എക്സിബിഷൻ സന്ദർശിച്ചത്. 2017 മുതലാണ് കതാറ കൾചറൽ വില്ലേജിന്റെ നേതൃത്വത്തിൽ സുഹൈൽ ഫാൽക്കൺ മേള ആരംഭിച്ചത്. ഫാൽക്കണുകളും വേട്ടയുമായി ബന്ധപ്പെട്ട് ലോകത്തിലെതന്നെ ഏറ്റവും പ്രധാനപ്പെട്ട പ്രദർശനവും ഹബുമായി സുഹൈൽ ഇതിനകം മാറിക്കഴിഞ്ഞിട്ടുണ്ട്.
കതാറ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ വാർഷിക പരിപാടികളിലൊന്നാണ് സുഹൈൽ സുഹൈൽ കതാറ ഇന്റർനാഷനൽ ഹണ്ടിങ് ആൻഡ് ഫാൽക്കൺ എക്സിബിഷൻ. മുന്തിയ ഇനം ഫാൽക്കൺ പക്ഷികളുടെ വിൽപനയും പ്രദർശനവുമായിരുന്നു മേളയുടെ പ്രധാന ആകർഷണം. 21 രാജ്യങ്ങളിലെ 202 പ്രമുഖ പ്രാദേശിക, അന്തർദേശീയ കമ്പനികൾ പങ്കെടുത്ത എക്സിബിഷനിൽ വേട്ടക്കുള്ള ആയുധങ്ങളും ഉപകരണങ്ങളും ഫാൽക്കണുമായി ബന്ധപ്പെട്ട വസ്തുക്കൾ, സഫാരിക്കുള്ള വാഹനങ്ങൾ, അത്യാധുനിക ഉപകരണങ്ങൾ, കരകൗശല വസ്തുക്കൾ എന്നിവയുടെ വിൽപനയും പ്രദർശനവും സംഘടിപ്പിച്ചിരുന്നു.
ക്യാമ്പിങ് സാധനങ്ങളുടെ വിൽപന, ഫാൽക്കണുകളുടെ ചികിത്സയെക്കുറിച്ചുള്ള പ്രത്യേക പ്രഭാഷണങ്ങൾ, സാംസ്കാരിക, ബോധവത്കരണ പരിപാടികളും വിവിധ ദിവസങ്ങളിലായി നടന്നു. സന്ദർശകരുടെ വർധിച്ച പങ്കാളിത്തത്തെ തുടർന്ന് മുൻവർഷത്തേക്കാൾ കൂടുതൽ പ്രദർശന സ്ഥലവും ഇത്തവണ ഉറപ്പാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.